സംസ്ഥാനം നല്‍കിയ പുതിയ കെപിസിസി പട്ടികയിലും തര്‍ക്കം തുടരുന്നു. പട്ടികയില്‍ കെ. വി. തോമസും ശശി തരൂരും അതൃപ്തി രേഖപ്പെടുത്തി.
പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് ലഭിച്ചില്ല. വനിതകൾക്കും ദളിത് വിഭാഗത്തിനും കൂടുതൽ പ്രാതിനിധ്യം നൽകിയാണ് കെ.പി.സി.സി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്. ഇരുപതോളം പേരെ ഒഴിവാക്കിയപ്പോൾ രാജ് മോഹൻ ഉണ്ണിത്താൻ പട്ടികയിൽ ഇടംപിടിച്ചു. ഹൈക്കാമാൻഡിന്റെ അന്ത്യശാസനത്തെത്തുടർന്നാണ് പട്ടികയിൽ മാറ്റം വരുത്താൻ ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറായത്.
വനിതകൾക്കും ദളിത് വിഭാഗത്തിനും പത്ത് ശതമാനം വീതമാണ് പുതിയ പട്ടികയിലെ പ്രാതിനിധ്യം. വനിതകളുടെ എണ്ണം പതിനേഴിൽ നിന്ന് ഇരുപത്തിയെട്ടായി. പ്രാതിനിധ്യം ഇല്ലാതിരുന്ന ഇടുക്കി, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും വനിതകളെ ഉൾപ്പെടുത്തി. പത്തുശതമാനം വേണമെന്ന് ഹൈക്കമാൻഡ് നേരത്തെ നിർദേശിച്ചിരുന്നില്ലെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ ഇപ്പോഴത്തെ വിശദീകരണം. അർഹമായ പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു
വിവിധ ജില്ലകളിൽ നിന്നായി ഇരുപതോളം പേരെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജ്മോഹൻ ഉണ്ണിത്താനെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏത് ജില്ലയിൽ നിന്നാണന്ന് വ്യക്തമല്ല. സ്വദേശമായ കൊല്ലത്തെ വടക്കേവിള ബ്ലോക്കിൽ നിന്നല്ലെങ്കിൽ സ്ഥാനംഏറ്റെടുക്കില്ലെന്നാണ് ഉണ്ണിത്താന്റ നിലപാട്. പ്രായാധിക്യത്താൽ വക്കം പുരുഷോത്തമനെ പരിഗണിച്ചില്ല. എം.കെ രാഘവൻ എം.പിയെ അദ്ദേഹത്തിന്റ ആവശ്യപ്രകാരം സ്വദേശമായ കണ്ണൂർ മാടായി ബ്ലോക്കിൽ നിന്നുള്ള അംഗമാക്കി. നേരത്തെകോഴിക്കോട് വെള്ളയിൽ ബ്ലോക്കിൽ നിന്നാണ് ഉൾപ്പെടുത്തിയിരുന്നത്.