മലയാളി പെണ്‍കുട്ടികള്‍ക്കിടയില്‍ ഭീതിപരത്തി ഗര്‍ഭാശയ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു. പ്രത്യുല്‍പാദനശേഷിയെ ബാധിക്കുന്ന അണ്ഡാശയ കാൻസർ ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുത്തനെ ഉയര്‍ന്നത് അറുപതു ശതമാനം. ഗർഭാശയ കാൻസർ രോഗികളുടെ എണ്ണത്തിൽ വര്‍ധന കൂടുതല്‍ പേടിപ്പിക്കുന്നതാണ്, രണ്ടരയിരട്ടി. ജീവിതശൈലിയിലെ താളപ്പിഴകളാണ് കുഞ്ഞിക്കാല് കാണാനുള്ള മോഹത്തിന് ചെറുപ്പത്തിലേ തടസമുണ്ടാക്കുന്നത്. മനോരമ ന്യൂസ് 'കേരള കാന്‍' അന്വേഷണം.
പ്രായമായ സ്ത്രീകളാണ് ഗർഭാശയ - അണ്ഡാശയ അർബുദ ഇരകളെന്ന പതിവു ധാരണ തകർത്താണ് ചെറുപ്പക്കാരിലെ രോഗവ്യാപനം. ആർ സി സി യിലെ റജിസ്ട്രിയനുസരച്ച് അഞ്ചു വർഷത്തിനിടെ 30 വയസിന് താഴെ പുതിയതായി അണ്ഡാശയ അർബുദം ബാധിച്ചവരുടെ എണ്ണം ഇരട്ടിയിലേറെയായി. 2011 ൽ 16 പേർ ചികിൽസ തേടിയപ്പോൾ 2012ൽ 28 പേർ. 2014ൽ 35, 2015 ൽ രോഗികളുടെ എണ്ണം 38 ആയി ഉയർന്നു.
പത്തു വർഷത്തിനിടെ അണ്ഡാശയ അർബുദരോഗികളുടെ ആകെ എണ്ണത്തിലുണ്ടായ വർധനയും ഞെട്ടിക്കുന്നതാണ്. 2005ൽ 224, 2010ൽ 303, 2015 ആയപ്പോൾ രോഗികളുടെ എണ്ണം 390 ആയി വർധിച്ചു. ഗർഭാശയ കാൻസർ ബാധിതരുടെ എണ്ണം പതിനഞ്ചു വർഷത്തിനിടെ നാലിരട്ടിയായി. 2000 ൽ 73പേർ ചികിൽസതേടിയിടത്ത് 2005 ൽ 119, 2010 - ൽ 179, 2015ൽ - 303 ആയി രോഗബാധിതരുടെ എണ്ണം ഉയർന്നു.