ഇറാനെതിരായ അണ്ടർ 17 ലോകകപ്പ് ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ സ്പെയിൻ രണ്ടു ഗോളിനു മുന്നിൽ. 13–ാം മിനിറ്റിൽ ക്യാപ്റ്റൻ ആബേൽ റൂയിസ് നേടിയ ഗോളാണ് യൂറോപ്യൻ ചാംപ്യൻമാർക്ക് ഏഷ്യൻ ശക്തികളായ ഇറാനു മേൽ ലീഡു സമ്മാനിച്ചത്.
പരിതാപകരമാണ് ഇറാന്റെ കാര്യം. ജർമനിയെ നാലു ഗോളിനു തോൽപ്പിച്ചതിന്റെ വമ്പൊന്നും കൊച്ചിയിലെ മൽസരത്തിന്റെ ആദ്യപകുതിയിൽ കണ്ടില്ല. ഇറാൻ താരങ്ങൾക്കു പന്തു തൊടാൻ കിട്ടിയതുപോലും വല്ലപ്പോഴും മാത്രം. ആദ്യപകുതിയിൽ 80 ശതമാനത്തിലധികം സമയവും പന്തു സ്പെയിനിന്റെ കൈവശമായിരുന്നു. ആദ്യപകുതിയിൽ സ്പാനിഷ് ഗോൾകീപ്പറിനെ കാര്യമായൊന്നു പരീക്ഷിക്കാൻ പോലും ഇറാനു സാധിച്ചില്ല. പന്ത് ഏറിയപങ്കും ഇറാന്റെ ബോക്സിലും പരിസരങ്ങളിലും കേന്ദ്രീകരിക്കുന്ന കാഴ്ചയായിരുന്നു ആദ്യപകുതിയിൽ. ഇതേ കളിയുമായാണ് രണ്ടാം പകുതിയിലും ഇറാന്റെ വരവെങ്കിൽ, സെമിയിൽ ഏഷ്യൻ രാജ്യങ്ങളില്ലാത്ത ലൈനപ്പിനാണ് സാധ്യതയെന്ന് ഉറപ്പ്. മറിച്ച് രണ്ടാം പകുതിയിൽ ഇറാൻ ‘ക്ലച്ചു പിടിച്ചാൽ’ ആദ്യപകുതിയിൽ പാഴാക്കിക്കളഞ്ഞ അര ഡസനോളം അവസരങ്ങൾക്ക് സ്പെയിൻ വൻ വില നൽകേണ്ടി വരും.
ഇന്നു ജയിക്കുന്നവർക്ക് ബുധനാഴ്ച മുംബൈയിൽ മാലിയുമായാണ് സെമി പോരാട്ടം.
മൽസരത്തിന്റെ ആദ്യ നിമിഷങ്ങൾ സ്പെയിനിനു സ്വന്തമായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ പന്തു കൈവശംവച്ച് ചെറുപാസുകളിലൂടെ മുന്നേറാനുള്ള സ്പെയിനിന്റെ ശ്രമം ആദ്യം മുതലേ ഇറാൻ ബോക്സിൽ അപകടം സൃഷ്ടിച്ചു. രണ്ടാം മിനിറ്റിൽ ഇത്തരത്തിൽ സ്പെയിൻ തുറന്നെടുത്ത ഗോളവസരം ലക്ഷ്യത്തിലെത്താതെ പോയത് ഇറാന്റെ ഭാഗ്യം കൊണ്ടുമാത്രം. ആദ്യത്തെ പത്തു മിനിറ്റിൽ ഇറാൻ താരങ്ങൾക്ക് പന്തു കിട്ടിയത് അപൂർവമായി മാത്രം. ഈ സമയത്ത് 84–16 എന്ന നിലയിലായിരുന്നു ബോള്‍ പൊസഷൻ. ഇറാന്റെ ഒരു മുന്നേറ്റം പോലും ഈ സമയത്ത് സ്പെയിൻ ബോക്സിലേക്ക് എത്തിയില്ലെന്നതും ശ്രദ്ധേയം. ഗാലറിയെ ത്രസിപ്പിച്ച് 11–ാം മിനിറ്റിൽ സ്പെയിനിന്റെ മുന്നേറ്റം. വലതുവിങ്ങിലൂടെ ഫെറൻ ടോറസുമൊത്തു നടത്തിയ മുന്നേറ്റത്തിനൊടുവിൽ മത്തേവു മോറയുടെ ഷോട്ട് ഇറാൻ പോസ്റ്റിലുരുമ്മി പുറത്തുപോയി.
മൽസരത്തിന്റെ ഗതിക്കനുസരിച്ച് ആദ്യ ഗോൾ കുറിച്ച് സ്പെയിൻ. ക്യാപ്റ്റന്റെ ആംബാൻഡ് അണിയുന്നതു വെറുതെയല്ലെന്നു വെളിവാക്കി ടീമിന് ലീഡു സമ്മാനിച്ച് ആബേൽ റൂയിസ്. സ്പാനിഷ് താരങ്ങളുടെ മികവിനൊപ്പം ഇറാന്റെ വീഴ്ചയും തുറന്നുകാട്ടിയ ഗോൾ. വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ഇറാന്‍ താരത്തെ കബളിപ്പിച്ച് ഫെറാൻ ടോറസിന്റെ ക്രോസ് ഇറാൻ ബോക്സിലേക്ക്. താഴ്ന്നിറങ്ങിയ പന്ത് സെർജിയോ ഗോമസിലേക്ക്. പോസ്റ്റിനു സമാന്തരമായി പന്തു മറിച്ച സെർജിയോ ഗോമസിനു പിഴച്ചില്ല. ഇറാൻ പ്രതിരോധത്തിലെ താരങ്ങളെ മറികടന്ന് പന്ത് ആബേൽ റൂയിസിലേക്ക്. റൂയിസിന്റെ ആദ്യഷോട്ട് ഇറാൻ താരത്തിന്റെ ദേഹത്തുതട്ടി തെറിച്ചെങ്കിലും പന്തു വീണ്ടും റൂയിസിലേക്കുതന്നെ. ഇത്തവണ റൂയിസിനു പിഴച്ചില്ല. ക്ലോസ് റേഞ്ചർ നേരെ വലയിൽ. സ്കോർ 1–0. ഗാലറിയിൽ സ്പാനിഷ് തിരയിളക്കം.
ഗോൾ വീണിട്ടും ഇറാന്റെ കളിയിൽ കാര്യമായ വ്യത്യാസമൊന്നും കണ്ടില്ല. ആദ്യ 20 മിനിറ്റിൽ പന്ത് സ്പെയിനിന്റെ ബോക്സിലെത്തിയത് രണ്ടോ മൂന്നോ തവണ മാത്രം. അവയൊന്നും അപകടഭീഷണി ഉയർത്തുന്നതുമായിരുന്നില്ല. മുഖ്യ സ്ട്രൈക്കർ യൂനിസ് ഡെൽഫി പുറത്തിരിക്കുന്നതുകൊണ്ടാകാം, ഇറാന്റെ കൗണ്ടർ അറ്റാക്കുകളൊക്കെ തീർത്തും ദുർബലമാകുന്ന കാഴ്ചയാണ് കൊച്ചിയിൽ. അതേസമയം, സ്പാനിഷ് താരങ്ങൾ ഇറാൻ ബോക്സിൽ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ലീഡു വർധിപ്പിക്കാൻ സ്പെയിൻ താരങ്ങൾക്ക് ചില എണ്ണം പറഞ്ഞ അവസരങ്ങൾ ലഭിച്ചതാണ്. 31–ാം മിനിറ്റിൽ കോർണറിൽനിന്ന് സെർജിയോ ഗോമസ് ഉയർത്തി നൽകിയ പന്തിൽ ഫെറാൻ ടോറസിന്റെ ഹെഡർ പുറത്തേക്കു പോയി. 34–ാം മിനിറ്റിൽ സ്പെയിനിൻ വീണ്ടും മികച്ചൊരു അവസരം ലഭിച്ചു. ഇത്തവണ ഫെറാൻ ടോറസിന്റെ ലോങ്റേഞ്ചർ ഇറാൻ ബോക്സിലേക്ക് താഴ്ന്നിറങ്ങിയത് ഗോൾകീപ്പർ തട്ടിയകറ്റി. പന്തു കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിനിടെ ഗോളി നിലത്തേക്കു വീണതോടെ പന്തു ലഭിച്ച സെസാർ ഗിലാബർട്ടിനു മുന്നിൽ തുറന്ന പോസ്റ്റ്. ഗിലാബർട്ട് ഷോട്ടെടുത്തെങ്കിലും പന്ത് പ്രതിരോധ താരത്തിന്റെ കാലിൽത്തട്ടി പുറത്തേക്ക്. കാണികൾ അവിശ്വസനീയതയോടെ തലയിൽ കൈവച്ചുപോയ നിമിഷം.
ഗാലറിയിൽ അനക്കമുണ്ടാക്കിയ ഒരു നീക്കം ഇറാന്റെ ഭാഗത്തുനിന്ന് കാണാൻ 40–ാം മിനിറ്റുവരെ കാത്തരിക്കേണ്ടിവന്നു. സ്പാനിഷ് മുന്നേറ്റം പൊളിച്ചെടുത്ത പന്തുമായി മുന്നേറാനുള്ള ഇറാൻ താരത്തിന്റെ ശ്രമം തടഞ്ഞ അന്റോണിയോ ബ്ലാങ്കോയ്ക്കു പിഴച്ചു. മഞ്ഞക്കാർഡു നൽകിയാണ് റഫറി ബ്ലാങ്കോയെ ‘ശാന്തനാ’ക്കിയത്. തൊട്ടുപിന്നാലെ ഇറാന്റെ 17–ാം നമ്പർ താരം മുഹമ്മദ് ഗദേരിക്കും കിട്ടി മഞ്ഞക്കാർഡ്. കഴിഞ്ഞ മൽസരത്തിലും കാർഡു കിട്ടിയ ഗദേരിക്ക് ഇറാൻ സെമിയിൽ കടന്നാൽ ആ മൽസരം നഷ്ടമാകും.