മുംബൈ ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ആറ് വിക്കറ്റ് ജയം . 281 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് മറികടന്നു. ടോം ലഥത്തിന് സെഞ്ചുറി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ കെട്ടിപ്പടുത്തത്. 125 പന്തില്‍ 121 റൺസ് നേടിയാണ് കോഹ്‍ലി പുറത്തായത്. വിരാട് കോഹ്‍ലിയുടെ 31–ാം ഏകദിന സെഞ്ച്വറിയാണിത്. 200–ാം ഏകദിനത്തിൽ നേടിയ സെഞ്ച്വറി ടീമിന്റെ പ്രകടനത്തിലും നിർണായകമായി. കോഹ്‍ലി മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും കോഹ്‍ലി ഇതോടെ സ്വന്തമാക്കി. 49 സെഞ്ച്വറിയുമായി സച്ചിനാണ് കോഹ്‍ലിക്കു മുന്നിലുള്ളത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ടീം ഇന്ത്യയ്ക്ക് തിരിച്ചടി നൽകുന്നതായിരുന്നു കളിയുടെ ആദ്യ ഓവറുകൾ. സ്കോർ 16ൽ നിൽക്കെ ഓപ്പണർ ശിഖർ ധവാൻ പുറത്തായി. ഒൻപത് റൺസ് മാത്രം എടുത്ത ധവാൻ ട്രെന്റ് ബോള്‍ട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പര്‍ ടോം ലതാമിനു ക്യാച്ച് നൽകിയാണ് മടങ്ങിയത്. തൊട്ടു പിന്നാലെ 20 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റ് തെറിപ്പിച്ചു ബോൾട്ട് രണ്ടാം വിക്കറ്റെടുത്തു.
പിന്നാലെയെത്തിയ കേദാർ ജാദവും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തുടക്കത്തിൽ പതുക്കെയാണ് ബാറ്റു വീശിയത്. സ്കോർ 71ൽ നിൽക്കെ കേദാർ ജാദവും പുറത്തായി. മിച്ചൽ സാന്റ്നർ എറിഞ്ഞ പന്ത് നേരിട്ട കേദാറിനെ സാന്റ്നർ തന്നെ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
25 പന്തില്‍ നിന്ന് 12 റൺസ് മാത്രമാണ് കേദാറിന്റെ സമ്പാദ്യം. ദിനേഷ് കാർത്തികും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും ചേര്‍ന്നു സ്കോർ നൂറു കടത്തി. ദിനേഷ് കാർത്തിക്കിനെ ടിം സൗത്തിയുടെ പന്തിൽ ക്യാച്ചെടുത്തു കോളിൻ മൺറോ പുറത്താക്കി.
ട്രെന്റ് ബോൾട്ടിന്റെ പന്തിൽ മാർട്ടിൻ ഗപ്ടിലിന് ക്യാച്ച് നൽകി എംഎസ് ധോണിയും കൂടാരം കയറി. 42 ബോളിൽ 25 റണ്‍സാണ് ധോണി നേടിയത്. തൊട്ടു പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ കൂറ്റനടികൾക്കു ശ്രമിച്ചു. എന്നാൽ വലിയ സ്കോർ നേടാനാകാതെ ഹാർദിക് 16 റണ്‍സുമായി മടങ്ങി.
അവസാന ഓവറുകളിൽ മികച്ച സ്കോർ ലക്ഷ്യമാക്കി കളിച്ച കോഹ്‍ലി 121 റൺസെടുത്തു പുറത്തായി. 14 ബോൾ നേരിട്ട് ഭുവനേശ്വർ കുമാർ 26 റൺസെടുത്തു.
ന്യൂസീലൻഡിനായി 35 റൺസ് മാത്രം വിട്ടുകൊടുത്തു നാലു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിന്റെ പ്രകടനം കൂറ്റൻ സ്കോർ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമായി. ന്യൂസീലാൻഡിന് വേണ്ടി ടിം സൗത്തീ മൂന്നു വിക്കറ്റും മിച്ചൽ സാന്‍റ്നർ ഒരു വിക്കറ്റും വീഴ്ത്തി.