അണ്ടര്‍ 17 ലോകകപ്പ് ബ്രസീൽ– ജർമനി ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീല്‍ 2 - 1ന് മുന്നില്‍. പൗളിഞ്ഞോയാണ് രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഗോൾ നേടുകയെന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണു ബ്രസീൽ താരങ്ങൾ മുന്നേറിയത്. ആറാം മിനിറ്റിൽ അലൻ നടത്തിയ മുന്നേറ്റം ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചത് ഭാഗ്യക്കേടു കൊണ്ടാണെന്നേ പറയാനാകു. അതിനു മുമ്പും ശേഷവും ജർമൻ ഗോളിയെയും പ്രതിരോധ നിരയിലെ കളിക്കാരെയും ബ്രസീൽ പരീക്ഷിച്ചു കൊണ്ടിരുന്നു.
ആദ്യം പതറിക്കളിച്ച ജർമനി താളം കണ്ടെത്താൻ അധിക നേരമെടുത്തില്ല. പിന്നാലെ ബ്രസീൽ ഗോൾ മുഖത്തും പന്തെത്തിക്കൊണ്ടിരുന്നു. എന്നാൽ ജർമനിയുടെ ജോൺ യെബോയെ ബ്രസീലിയന്‍ താരം ലുകാസ് ഹാൾട്ടര്‍ ഫൗള്‍ ചെയ്തതിൽ റഫറി ജർമനിക്കു പെനൽറ്റി അനുവദിച്ചു. ജർമൻ ക്യാപ്റ്റൻ യാൻ ഫീറ്റ് ആർപ്പ് ഭംഗിയായി തന്റെ കൃത്യം നിറവേറ്റി. 21–ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ ജർമനി മുന്നില്‍.
ഗോൾ വീണതോടെ മറുപടി നൽകാന്‍ ബ്രസീലും കളി വേഗം കൂട്ടി. ബ്രണ്ണറും ലിങ്കനും പൊളിനോയും ജർമൻ ഗോൾ മുഖത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. കിട്ടിയ അവസരങ്ങൾ മുതലെടുത്തു ജർമനിയും ആക്രമണങ്ങള്‍ തുടർന്നു. എന്നാൽ ആദ്യ പകുതിയിൽ സമനില ഗോളെന്ന ബ്രസീൽ സ്വപ്നം അകന്നുനിന്നു.