സംസ്ഥാന സ്കൂൾ കായിക മേളയിൽ ഉത്തേജകമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പരിശീലകൻ കെ.പി. തോമസ്. ജില്ലാതലത്തിൽ നിന്ന് സംസ്ഥാനത്തേയ്ക്ക് വരുമ്പോൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രകടനത്തിൽ വലിയ മാറ്റം വരുന്നത് ഇതിന് തെളിവാണെന്നും കെ.പി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഉത്തേജക മരുന്നു ഉപയോഗം താരങ്ങൾക്കിടയിൽ വ്യാപകമാകുന്നുവെന്ന പരാതിയുമായി സംസ്ഥാനത്തെ തന്നെ മികച്ച പരിശീലകരിൽ ഒരാളായ കെ.പി.തോമസ് രംഗത്തെത്തി. സമ്മാനത്തുകയാണ് സ്കൂളുകളുടെ ലക്ഷ്യം. ഇതിനു വേണ്ടികുട്ടികളെ ബലിയാടാക്കുന്നു. മൽസരാർഥികളുടെ പ്രായത്തിൽ വരുത്തിയ പരിഷ്കാരത്തെയും കെ.പി. തോമസ് രൂക്ഷമായി വിമർശിച്ചു.
ഏതാനും സ്കൂളുകൾ നടപ്പിലാക്കുന്ന മോശം പ്രവണത ഒരു ഘട്ടം കഴിയുന്നതോടെ മറ്റു സ്കൂളുകളും ഏറ്റെടുക്കുന്നു. ചില പരിശീലകർ തന്നെ ഇക്കാര്യം തന്നോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു. ഇക്കാര്യത്തിൽ പിഴവില്ലാത്ത നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ പ്രകടനം മെച്ചപ്പെടുന്നത് സന്തോഷകരമെങ്കിലും അനാരോഗ്യ പ്രവണതകളെ അംഗീകരിക്കാനാവില്ലെന്ന് എണ്ണൂറ് മീറ്ററിൽ 27 വർഷമായി റെക്കോർഡിനുടമയായ ജോസി മാത്യുവും പറഞ്ഞു.