ബി.ജെ.പി-യു.ഡി.എഫ് ജാഥകൾക്കുള്ള മറുപടിയുമായി ഇടതുമുന്നണിയുടെ ബദൽജാഥകൾക്ക് നാളെ തുടക്കമാകും. കോടിയേരി ബാലകൃഷ്ണന്റേയും കാനം രാജേന്ദ്രന്റേയും നേതൃത്വത്തിൽ വടക്കുനിന്നും തെക്കുനിന്നും രണ്ടുജാഥകളാണു പ്രയാണം ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും, കാസർകോട് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും ജാഥകൾ ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി നടത്തിയ ജനരക്ഷാ മാർച്ചിനുള്ള മറുപടിയായാണ് ഇടതുമുന്നണി മേഖലാജാഥകൾ ആലോചിച്ചത്. ഈ മാസം മൂന്നിന് ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. അമിത്ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കി ബി.ജെ.പി ഉയർത്തിയ ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ജാഥകളുടെ ഒന്നാമത്തെ ദൗത്യം. ബി.ജെ.പി ദേശീയതലത്തിൽ കേരളത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന പ്രത്യാരോപണമായിരിക്കും ഇടതുമുന്നണി ഉയർത്തുക. ഒപ്പം, സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിനെതിരെ ആഞ്ഞടിക്കാനുള്ള ശ്രമവുമുണ്ടാവും. അടുത്തമാസം ഒൻപതിന് സോളാർ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ സംസ്ഥാനജാഥ അടുത്തമാസം ആദ്യം ആരംഭിക്കുന്ന സാഹചര്യവും ആരോപണ പ്രത്യാരോപണങ്ങളുടെ വീര്യം കൂട്ടും. എല്ലാ നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി അടുത്തമാസം മൂന്നിന് വടക്കൻമേഖലാജാഥ തൃശൂരും, തെക്കൻമേഖലാജാഥ എറണാകുളത്തുമാണ് സമാപിക്കുക.