സോളർ റിപ്പോർട്ടിൻമേൽ തുടർനടപടിക്കു മുമ്പ് നിയമോപദേശം തേടാനുള്ള സർക്കാരിന്റെ തീരുമാനം പിടിവള്ളിയാക്കി കോൺഗ്രസ്. നേതാക്കളെ സർക്കാർ തേജോവധം ചെയ്യാൻ ശ്രമിച്ചെന്ന വാദമാണ് ഉയരുന്നത്. ശനിയാഴ്ച രാഷ്ട്രീയകാര്യസമിതി യോഗം ചേരാനിരിക്കെയാണ് ആരോപണവിധേയർക്ക് പറഞ്ഞുനിൽക്കാനുള്ള വഴി തെളിഞ്ഞത്.
ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പാകാത്തത് സർക്കാരിന്റെ ആശയക്കുഴപ്പം വെളിപ്പെടുത്തിയിരുന്നു. ഉമ്മൻചാണ്ടിയെ അടക്കം ലൈംഗികപീഡന കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്താനുള്ള തീരുമാനം കമ്മീഷന്റെ അന്വേഷണപരിധി വ്യക്തമാക്കുന്ന ടേംസ് ഓഫ് റഫറൻസിന് അപ്പുറമാണെന്ന് കോൺഗ്രസ് ആദ്യംമുതൽ ആരോപിച്ചിരുന്നു. റിപ്പോർട്ടിനെക്കുറിച്ച് വീണ്ടും നിയമോപദേശം തേടാനുള്ള സർക്കാർ തീരുമാനം ആരോപണത്തിന് കരുത്തുപകർന്നു. സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുള്ള കടന്നാക്രമണം നടത്താൻ കോൺഗ്രസ് നേതാക്കൾക്ക് ആത്മവിശ്വാസം ലഭിച്ചു.
സോളർ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യമാകുന്ന അടുത്തമാസം 9 വരെയെങ്കിലും കോൺഗ്രസിന് ആശ്വാസം ലഭിച്ച സാഹചര്യമാണുള്ളത്, പ്രത്യേകിച്ച് എഗ്രൂപ്പിന്. ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യസമിതിയിൽ നടക്കുന്ന ചർച്ചകളിലും ഇത് പ്രതിഫലിക്കും. വി.എം.സുധീരനും വി.ഡി.സതീശനുമായിരുന്നു സോളർ റിപ്പോർട്ടിനെ തുടർന്നുള്ള സാഹചര്യം ഗൗരവമേറിയതാണെന്ന് തുറന്നടിച്ചത്. നിലപാട് രാഷ്ട്രീയകാര്യസമിതിയിൽ വ്യക്തമാക്കുമെന്നും അവർ പറഞ്ഞിരുന്നു. വിമർശനങ്ങൾ ഉയർന്നാൽ സർക്കാരിന്റെ മനംമാറ്റം ചൂണ്ടിക്കാണിച്ചായിരിക്കും ആരോപണ വിധേയരുടെ പ്രതിരോധം.