നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടാകും. ഗൂഢാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരും. അതേസമയം കേസില്‍ തനിക്ക് അനുകൂലമായി വ്യാജ തെളിവുകളുണ്ടാക്കാന്‍ ദിലീപ് ശ്രമിക്കുന്നത്തായി അന്വേഷണ സംഘം കണ്ടെത്തി.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം യോഗം ചേരുന്നത്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശനും യോഗത്തിൽ പങ്കെടുക്കും. നടന്‍ ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ ശ്രമം. കേസില്‍ ദിലീപ് ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. നിർണ്ണായക തൊണ്ടിമുതലായ മൊബൈൽഫോൺ നശിപ്പിച്ചെന്ന കേസിൽ പൾസർ സുനിയുടെ അഭിഭാഷകർക്കെതിരെ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും.കുറ്റപത്രം എന്ന് കോടതിയിൽ സമർപ്പിക്കണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകും. അതേസമയം ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അന്വേഷണ സംഘം രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖ തയാറാക്കിയെന്നാണ് ആക്ഷേപം. ആശുപത്രിയിലായിരുന്നെന്ന് ദിലീപ് പറഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈക്കാര്യങ്ങളും കുറ്റപത്രത്തിനൊപ്പം ചേര്‍ക്കും.