ശബരിമലയിലെ പുതിയ മേൽശാന്തിയായി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊടകര മംഗലത്ത് അഴകത്ത് കുടുംബാംഗമാണ്. അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം പുതിയ മേൽശാന്തി. കൊല്ലം മൈനാഗപ്പളളി വരിക്ക ഇല്ലത്തെ അംഗമാണ് അനീഷ് നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ സൂര്യ അനൂപ് വർമയും ഹൃദ്യ വര്‍മയുമാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്.
സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി കണ്ഠര് രാജീവര്, നിലവിലെ ശബരിമല മേല്‍ശാന്തി ടി.എസ്.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം ജീവനക്കാര്‍ , ദേവസ്വം കമ്മിഷണർ എന്നിവർ പങ്കെടുത്തു.
ശബരീശന് പൂജചെയ്യുന്നത് വലിയ നിയോഗമായി കാണുന്നുവെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രതികരിച്ചു. തന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. മൂന്നാം തവണ അപേക്ഷിച്ചപ്പോഴാണ് അവസരം ലഭിച്ചതെന്നും അദ്ദേഹം ചാലക്കുടിയില്‍ പറഞ്ഞു