പാരഗ്വായ്ക്കെതിരെ സമ്പൂർണ ആധിപത്യം നേടി അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാർട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച് യുഎസ്എ. ന്യൂഡല്‍ഹിയിൽ നടന്ന രണ്ടാം മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണു യുഎസ്എയുടെ വിജയം. ടിം വിയ(19,53,77), അൻഡ്രു കാൾട്ടൺ(63), ജോഷ്വ സെർജന്റ്(74) എന്നിവരുടെ ഗോളുകളിലാണ് യുഎസ് പടയോട്ടം.
19– ാം മിനിറ്റിൽ തന്നെ യുഎസ് തങ്ങളുടെ ആദ്യ ലീഡു നേടി. അയോ അകിനോലയുടെ ക്രോസിൽ ടിം വിയയുടെ വലംകാൽ ഷോട്ടിൽ യുഎസ്എയുടെ ആദ്യ ഗോൾ. പിന്നീട് ഗോളകന്നു നിന്നതോടെ പാരഗ്വായ് അന്റോണിയോ ഗലിയാനോയ്ക്ക് പകരക്കാരനായി ഫെർണാൻഡോ റൊമെറോയെ ഇറക്കി. തൊട്ടു പിന്നാലെ യുഎസ്എയുടെ ബ്ലെയ്ൻ ഫെറിയും പരുക്കേറ്റ് പുറത്തുപോയി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ പാരഗ്വായ് മധ്യ നിര യുഎസ് ഗോൾ മുഖത്തേക്ക് പലകുറി പന്തെത്തിച്ചെങ്കിലും സമനില ഗോളെന്ന പാരഗ്വായൻ സ്വപ്നം അകന്നു നിന്നു.
രണ്ടാം പകുതിയില്‍ യുഎസ് മികച്ച മുന്നേറ്റം നടത്തി. തുടർന്ന് 53–ാം മിനിറ്റിൽ യുഎസ്എ ലീഡുയർത്തി. ആദ്യ ഗോള്‍ നേടിയ ടിം വിയ തന്നെയാണ് വീണ്ടും പാരഗ്വായൻ ഗോൾ വല കുലുക്കിയത്. ഇന്‍ഡ്യാന വാസിലെവിന്റെ ക്രോസില്‍ ലഭിച്ച പന്ത് ബോക്സിന് പുറത്തുനിന്നും ടിം വലയിലെത്തിക്കുകയായിരുന്നു.
പത്തു മിനിറ്റുകൾക്കുള്ളിൽ യുഎസ് മുന്നേറ്റനിര വീണ്ടും ലക്ഷ്യം കണ്ടു. പാരഗ്വായൻ ബോക്സിനു പുറത്തു ചെറു പാസുകൾ നൽകി ഡിഫൻഡർമാരെ കബളിപ്പിച്ച ശേഷമായിരുന്നു ഇത്. ക്യാപ്റ്റന്‍ ജോഷ്വ സെർജന്റ് നൽകിയ പന്ത് വലയിലെത്തിച്ചത് അൻഡ്രു കാൾട്ടൺ.
74–ാം മിനിറ്റിൽ ജോഷ് സെർജന്റും ഗോൾ നേടിയതോടെ യുഎസ് ലീഡ് നാലായി ഉയർന്നു. ഈ സമയത്ത് മറുപടിയായി ഒരു ഗോൾ പോലും നേടാനാകാത്ത അവസ്ഥയിലായിരുന്നു പാരഗ്വായ് മുന്നേറ്റ നിര. പിന്നാലെ ടിം വിയ കളിയിലെ തന്റെ മൂന്നാം ഗോള്‍ നേടി യുഎസ് ലീഡ് അഞ്ചാക്കി ജയമുറപ്പിച്ചു. നാളെ നടക്കുന്ന ജപ്പാൻ– ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളായിരിക്കും ക്വാർട്ടറിൽ യുഎസ്എയുടെ എതിരാളി.