ആരുഷി തൽവാർ– ഹേംരാജ് ഇരട്ടക്കൊലപാതക കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാർ, നൂപുർ തൽവാർ എന്നിവർ ജയിൽ മോചിതരായി. ഏകദേശം നാലുവർഷത്തോടടുത്ത് ജയിലിൽ കഴിഞ്ഞ തൽവാർ ദമ്പതികൾ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ദാസ്ന ജയിലിൽ നിന്നു പുറത്തിറങ്ങിയത്.
നൂപുർ തല്‍വാറിന്റെ നോയിഡയിലെ വീട്ടിലേക്കാണ് ഇരുവരും പോയത്. വീടു വരെ പൊലീസും ദമ്പതികളെ പിന്തുടർന്നിരുന്നു. ജയിലിനു പുറത്തു മാധ്യമ പ്രവര്‍ത്തകരുൾപ്പെടെ വൻജനാവലിയും ഉണ്ടായിരുന്നു. തന്റെ കക്ഷികളെ കേസിൽ കുടുക്കുന്നതിനായി ചിലർ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ തെറ്റായ തെളിവുകളാണ് പ്രതികൾക്കെതിരായി സമർപ്പിച്ചതെന്നും തൽവാർ ദമ്പതികളുടെ അഭിഭാഷകൻ ആരോപിച്ചു.
2008 മെയ് 16നാണ് ആരുഷി തല്‍വാറിനെ നോയ്ഡയിലെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടിലെ ജോലിക്കാരനായ ഹേംരാജിനെ മരിച്ച നിലയിൽ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി. അരുതാത്ത സാഹചര്യത്തിൽ കണ്ട ആരുഷിയെയും ഹേംരാജിനെയും ദന്തഡോക്ടർമാരായ രാജേഷ് തൽവാറും നൂപുർ തൽവാറും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.