കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചു. വേങ്ങരയില്‍ എസ്.ഡി.പി.ഐയുടെ പ്രകടനം അവരുടെ കരുത്തെന്ന് പറയാനാവില്ലെന്നും പിണറായി ഡല്‍ഹിയില്‍ പറഞ്ഞു.
പരാജയപ്പെട്ടെങ്കിലും ഇടതുസർക്കാരിന് ആത്മവിശ്വാസം നല്‍കുന്നതാണ് വേങ്ങര ഫലം. ലീഗിന്റ കോട്ടയിൽ സ്വാധീനം കുറയ്ക്കാനായത് സോളാർകേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ധൈര്യമാകും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ ഏറിയതിന്‍റെ തെളിവാണ് എല്‍ഡിഎഫ് മുന്നേറ്റമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം നിയമസഭയിലേക്കുള്ള ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു വേങ്ങരയിലേത്. ലീഗിന്റ ഉരുക്കുകോട്ടയിൽ ജയിക്കാനായില്ലെങ്കിലും പരമാവധി വോട്ടുപിടിച്ച് ന്യൂനപക്ഷ വിശ്വാസം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ സർക്കാരിനായി. ഒാരോ മന്ത്രിമാരുടേയും ഒന്നര വർഷത്തെ പ്രവർത്തനത്തിന് മാർക്കിട്ട മുഖ്യമന്ത്രിയ്ക്കും ആത്മവിശ്വാസം നൽകുന്നതായി ഫലം. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റമായിരുന്നു പ്രചാരണരംഗത്തെ ചൂടേറിയ ചർച്ച. മദ്യനയം, വിലക്കയറ്റം,സ്വാശ്രയപ്രശ്നം, അക്രമരാഷ്ട്രീയം, പിണറായിവിജയന്റ ഏകാധിപത്യ പ്രവണത തുടങ്ങി പ്രതിപക്ഷം ഉയർത്തിയ വിമര്‍ശനങ്ങളൊന്നും കാര്യമായി ഏറ്റില്ല. തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടിയുള്ള പ്രതിപക്ഷ മുറവിളിക്ക് ഇനി പഴയവീര്യമുണ്ടാകില്ലെന്നുറപ്പ്. സോളാർ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടിയിൽ ഇനി പിണറായിവിജയന് ധൈര്യമായി മുന്നോട്ടുപോകാം.
സി.പി.എമ്മിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങളും സർക്കാരിന്റ ന്യൂനപക്ഷപിന്തുണ വർധിക്കാൻ കാരണമായി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, അപ്രാപ്യമെന്ന് കരുതുന്ന ലീഗ് കോട്ടയിൽ കൂടുതൽ വിള്ളലുണ്ടാക്കാമെന്ന ആത്മവിശ്വാസമാണ് വേങ്ങരയിലെ ഫലം എൽ.ഡി.എഫിന് സമ്മാനിക്കുന്നത്. അത് ഉന്നമിട്ടായിരിക്കും ഇനിയുള്ള സർക്കാരിന്റ പ്രവർത്തനം.