ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങിയ ഫ്രാൻസ് ഹോണ്ടുറസിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുൾക്ക് വിജയിച്ചു. 10–ാം മിനിറ്റിൽ കാർലോസ് മേജയിലൂടെ ഫ്രാൻസിനെ ഞെട്ടിച്ച ശേഷമാണ് ഹോണ്ടുറാസ് തകർന്നടിഞ്ഞത്.
ഗോൾ വഴങ്ങിയ ഫ്രാൻസ് തൊട്ടുപിന്നാലെ തന്നെ ഹോണ്ടുറാസിന് മറുപടിയും നൽകി. 14–ാം മിനിറ്റില്‍ വിൽസൻ ഇസിദോറാണ് ഫ്രാൻസിനായി സമനില ഗോൾ നേടിയത്. പിന്നാലെ അലക്സിസ് ഫ്ലിപ്സിലൂടെ ഫ്രാൻസ് ലീഡും നേടി. സ്കോർ 2–1
രണ്ടാം പകുതിയിൽ അലക്സിസ് ഫ്ലിപ്സ് വീണ്ടും ലക്ഷ്യം കണ്ടു. അവസാന മിനിറ്റിൽ അമിൻ ഗൊരിയും യാസിൻ അഡ്‍ലിയും ലക്ഷ്യം കണ്ടതോടെ ഫ്രാൻസ് മൂന്നാം ജയം ഉറപ്പിച്ചു. ജയത്തോടെ ഫ്രാൻസ് ഇ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ഹോണ്ടുറാസിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ ഏറെക്കുറെ അടഞ്ഞ മട്ടാണ്.
സമനില വഴങ്ങി ജപ്പാൻ
ന്യൂകാലിഡോണിയക്കെതിരായ മത്സരത്തിൽ ജപ്പാൻ സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ന്യൂകാലിഡോണിയ ദുർബലരായ ടീമായിട്ടുപോലും ജപ്പാന് പ്രകടനം പുറത്തെടുക്കാനായില്ല.
മത്സരത്തിന്റെ തുടക്കത്തിൽ നകാമുറ നേടിയ ഗോളിൽ ജപ്പാൻ മുന്നിലെത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ 83–ാം മിനിറ്റിൽ ജേക്കബ് ജിനോ ന്യൂകാലിഡോണിയക്കായി സമനില ഗോൾ നേടി ജപ്പാനെ ഞെട്ടിച്ചു.
സമനിലയിൽ പിരിഞ്ഞെങ്കിലും ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെ ജപ്പാനും പ്രീക്വാര്‍ട്ടറിലെത്തി. ഹോണ്ടുറാസ്–ഫ്രാൻസ് മത്സരവും ജപ്പാന്റെ വിധി നിർണയിക്കുന്നതിൽ നിർണായകമായി.