ക്യാംപസ് രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി ഉത്തരവ് നിയമനിര്‍മാണം വഴി മറികടക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ക്യാംപസിൽ
രാഷ്ട്രീയം വിലക്കിയാല്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുമെന്ന് കോടിയേരി പറഞ്ഞു. വിദ്യാലയങ്ങളിൽ രാഷ്ട്രിയം വേണ്ടെന്ന് ഹൈക്കോടതിയുടെ കർശനനിർദ്ദേത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി. സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും സമരത്തിനായി കെട്ടുന്ന പന്തലുകൾ പൊളിച്ചുനീക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. കോളജ് അധികാരികൾ ആവശ്യപ്പെട്ടാൽ ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് പൊലീസിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു.
പൊന്നാനി എംഇഎസ് കോളജിൽ നടക്കുന്ന വിദ്യാർഥിസമരത്തിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് കടുത്ത നിരീക്ഷണങ്ങളും കർശന നിർദേശങ്ങളും ഹൈക്കോടതിയിൽ നിന്നുണ്ടായത്. അന്യായമായ കാര്യങ്ങൾ നേടിയെടുക്കാനാണ് ധർണയും സത്യഗ്രഹവും പോലുള്ള സമരമുറകൾ പ്രയോഗിക്കുന്നത്. ന്യായമായ ഏത് കാര്യത്തിനും ഉചിതമായ മാർഗങ്ങളുണ്ട്, വേദികളുണ്ട്. കോളജിലാണെങ്കിൽ സ്റ്റുഡന്റ്സ് കൗൺസിൽ, സ്റ്റാഫ് കൗൺസിൽ പോലുള്ള സംവിധാനങ്ങൾ. നിയമപരമായ പരിഹാരത്തിന് ഹൈക്കോടതി വരെയുള്ള കോടതികളെയും സമീപിക്കാം. ഇതിനൊന്നും ശ്രമിക്കാതെ സമരവുമായി വിദ്യാലയങ്ങളുടെ അന്തരീക്ഷം നശിപ്പിക്കുന്നവരെ പുറത്താക്കാവുന്നതാണ്.
പഠിക്കാനാണ് വിദ്യാലയങ്ങളിൽ പോകേണ്ടത്. സമരത്തിനല്ല. സമരങ്ങളിലൂടെ രാഷ്്ട്രിയ ഭാവി ലക്ഷ്യമിടുന്നവർ പഠനം ഉപേക്ഷിച്ച് പുറത്തുപോകട്ടെ. രണ്ടും ഒന്നിച്ചുപോകില്ലെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറയുന്നു. സമരത്തിനായി കെട്ടുന്ന പന്തലോ മറ്റ് സംവിധാനങ്ങളോ നിലനിർത്താൻ അനുവദിച്ചു കൂടാ. കോളജിനുള്ളിൽ മാത്രമല്ല, തൊട്ടടുത്ത പരിസരത്തൊന്നും അവ പാടില്ല, പൊളിച്ചുനീക്കേണ്ടതാണ്. കോളജിൽ നിന്ന് ആവശ്യപ്പെട്ടാൽ ഇതിനാവശ്യമായ എല്ലാ സഹായവും പൊലീസ് നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. ഈമാസം 16ന് വീണ്ടും കേസ് വീണ്ടും പരിഗണിക്കും. എംഇഎസ് കോളജിന്റെ ഹർജിയിൽ എതിർകക്ഷിയാക്കിയിട്ടുള്ള എസ്എഫ്ഐ നേതാവിനോട് അന്ന് നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.