കൊച്ചിയില്‍ ജിസിഡിഎ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ലേസര്‍ ഷോ പദ്ധതി പൊതുഖജനാവിന് കോടികളുെട നഷ്ടമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. നാലു കോടിയിലേറെ രൂപ ചെലവിട്ട് നടപ്പാക്കിയ പദ്ധതിയിലൂടെ കിട്ടിയ വരുമാനം വെറും എട്ടു ലക്ഷം രൂപ മാത്രമെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍. ലേസര്‍ ഷോ പദ്ധതിക്കു മറവിലെ ക്രമക്കേടുകളെ പറ്റി മുമ്പ് മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്തകളെ ശരിവയ്ക്കുന്നതാണ് ഓഡിറ്റ് വിലയിരുത്തലും.
കൊച്ചിയുടെ ചരിത്രം അനാവരണം ചെയ്യുന്ന മ്യൂസിക്കല്‍ ലേസര്‍ ഷോ കഴിഞ്ഞ ജിസിഡിഎ ഭരണ സമിതി ആഘോഷപൂര്‍വം നടപ്പാക്കിയ പദ്ധതികളില്‍ ഒന്നാണ്. 4 കോടിയിലേറെ രൂപ ചെലവിട്ടാണ് ലേസര്‍ ടെക്ക് എന്ന സ്ഥാപനത്തിന് ലേസര്‍ ഷോ നടത്താന്‍ കരാര്‍ നല്‍കിയത്. എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകും മുമ്പു തന്നെ പദ്ധതി പാതിവഴിയില്‍ നിര്‍ത്തി കരാറുകാര്‍ മൂങ്ങി. ഷോ മുടങ്ങി. ഇതിനു പിന്നിലെ ക്രമക്കേടുകളെ പറ്റി മുമ്പ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഈ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. പദ്ധതിക്കായി ചെലവാക്കിയ തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടാല്‍ പോലും മുപ്പത്തിയാറു ലക്ഷം രൂപ കിട്ടുമായിരുന്നുവെന്നിരിക്കേ േകവലം എട്ടു ലക്ഷം രൂപ മാത്രമാണ് ഷോ നടത്തിയതിലൂടെ കിട്ടിയതെന്ന കാര്യം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച ലേസര്‍ ടെക്കിനെതിരെ നടപടിയെടുത്തില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ തീരുമാനത്തിന്‍റെ മറവില്‍ 15 ലക്ഷം രൂപ വിലവരുന്ന ഭൂമി 2 ലക്ഷം രൂപയ്ക്ക് വിറ്റതിനെതിരെയും ഗുരുതരമായ പരാമര്‍ശങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.