അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് സി യിലെ മത്സരങ്ങള്‍ അവസാനിക്കുമ്പോൾ കോസ്റ്റാറിക്കയ്ക്കെതിരെ വൻ ജയം സ്വന്തമാക്കി ഇറാന്‍. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഏഷ്യൻ കരുത്തുമായെത്തിയ ഇറാന്‍ ടൂര്‍ണമെന്റിലെ മൂന്നാം ജയം സ്വന്തമാക്കിയത്. 25–ാം മിനിറ്റിൽ മുഹമ്മദ് ഗോബെഷ്‍വിയും 29–ാം മിനിറ്റിൽ താഹ ഷെര്യാറ്റിയുമാണ് ആദ്യം കോസ്റ്റാറിക്കൻ ഗോൾ വല കുലുക്കിയത്. പെനാൽട്ടിയിലൂടെയായിരുന്നു ആദ്യ രണ്ടു ഗോളുകളും.
പന്തടക്കത്തിൽ ഇറാനൊപ്പം തുല്യത പാലിച്ച കോസ്റ്റാറിക്കയ്ക്ക് ഇറാൻ പോസ്റ്റിലേക്ക് പന്തെത്തിക്കാനാകാത്തതാണ് തിരിച്ചടിയായത്. 89–ാം മിനിറ്റിൽ മുഹമ്മദ് സർദാരിയും ഇറാന് വേണ്ടി ഗോൾ നേടി.
ജയത്തോടെ ഒൻപതു പോയിന്റുമായി ഇറാൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറാൻ പ്രീക്വാർട്ടറിലെത്തുന്നത്. നേരത്തെ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും ജർമനിയെ എതിരില്ലാത്ത നാലു ഗോളുകൾക്കും ഇറാൻ തകർത്തുവിട്ടിരുന്നു.