സോളറിൽ ഡൽഹിയിലിന്ന് നിർണായക ചർച്ച. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച തർക്കം ഇന്ന് പരിഹരിച്ചേക്കും. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം എം ഹസൻ, വി എം സുധീരൻ, വി ഡി സതീശൻ എന്നിവർ കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിക്കാഴ്ച നടത്തും. പ്രവർത്തക സമിതി അംഗം ഏ കെ ആന്റണി, എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് എന്നിവരും ചർച്ചയിൽ പങ്കെടുക്കും. സോളാർ വിഷയം, കെപിസിസി അംഗങ്ങളുടെ പട്ടിക എന്നിവ ചർച്ചയാകും.
സോളാറിൽ രാഷ്ട്രീയ, നിയമ പോരാട്ടത്തിന് ഹൈ കമാൻഡ് പൂർണ്ണ പിന്തുണ നൽകും. കെപിസിസി അംഗങ്ങളുടെ പട്ടികയിലെ തർക്കം പരിഹരിക്കാൻ ക്രിയാത്മക ഇടപെടൽ ഉണ്ടാകും. നിലവിൽ 10ഓളം അംഗങ്ങളുടെ കാര്യത്തിലാണ് തർക്കം. എംപിമാരും ചില നേതാക്കളും ഉന്നയിച്ച പരാതികൾ ഗ്രൂപ്പ് നേതാക്കൾ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തർക്കം ഹൈ കമാൻഡിനു മുന്നിലേക്ക് എത്തിയത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പിസിസി-എഐസിസി അംഗങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധിയെ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചുള്ള പ്രമേയവും പാസാക്കി. എന്നാൽ കേരളത്തിൽ മാത്രം തർക്കം തുടരുന്നതിൽ ഹൈകമൻഡിനു കടുത്ത അതൃപ്‌തിയാണുള്ളത്.