സോളര്‍ കേസ് അന്വേഷണത്തിന് വിപുലമായ സംഘം രൂപീകരിക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉച്ചയോടെയുണ്ടാകും. അന്വേഷണ വിഷയങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ സെക്രട്ടറി പി.എസ്. ദിവാകരന്‍. സമര്‍ദങ്ങളൊന്നുമില്ലാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കണ്ടെത്തലുകളെല്ലാം വാസ്തവമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും. പ്രത്യേകസംഘത്തെ രൂപീകരിച്ചാലുടൻ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കും. നിലവിലെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കൂ.
ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഇന്ന് തന്നെ അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിറക്കി നടപടികൾ വേഗത്തിലാക്കാനാണ് പൊലീസിന്റെ ആലോചന. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിൻമേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാൽ നിലവിൽ തന്നെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളർ കേസുകളുണ്ട്.
വിചാരണയിലേക്ക് കടക്കാറായ വീണ്ടും അന്വേഷിക്കാനാണ് നിലവിലെ നിർദേശം. അതിനാൽ അവയുടെയടക്കം കേസ് ഡയറികൾ പരിശോധിച്ച ശേഷമാവും എത്രകേസുകൾ രജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം തീരുമാനിക്കുക. കേസെടുത്താലുടൻ ചോദ്യം ചെയ്യലിലേക്ക് കടക്കണം. സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിനെ അടിസ്ഥാനമെന്നതിനാൽ ആദ്യംതന്നെ സരിതയുടെ മൊഴിേരഖപ്പെടുത്തണം. പരാതിയിൽ ഉറച്ച് നിൽക്കുന്നൂവെന്ന സൂചനയാണ് സരിത നൽകുന്നത്.
പരാതിക്കാരിയുടെ മൊഴിയെടുത്താലുടൻ ആരോപണവിധേയരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താം. എന്നാൽ സരിത 2013ൽ അറസ്റ്റിലായപ്പോൾ തന്നെ വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. ആ റിപ്പോർട്ടടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം ഉന്നത ആലോചനയിലൂടെ മാത്രമേ ഉമ്മൻചാണ്ടിയടക്കമുള്ളവരെ ചോദ്യം ചെയ്യലിലേക്കും അറസ്റ്റിലേക്കും കടക്കൂ.