ദേശീയ ശ്രദ്ധയാകർഷിച്ച ആരുഷി വധക്കേസിൽ, മാതാപിതാക്കൾ കുറ്റക്കാരെന്നു കണ്ടെത്തി തടവുശിക്ഷ വിധിച്ച പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ദന്തഡോക്ടർമാരായ രാജേഷ് തൽവാറിനെയും ഭാര്യ നൂപുർ തൽവാറിനെയും സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇവർക്കെതിരായ ആരോപണം ‘സംശയാതീതമായി തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ട’തായി ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
2008 മേയ് 16ന് ആണ് ആരുഷിയെ (15) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസിൽ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. 2013 നവംബറിലാണ് ഇരുവരുടെയും കൊലയിൽ ആരുഷിയുടെ മാതാപിതാക്കൾക്കു പങ്കുണ്ടെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചത്. അന്നുമുതൽ ജയിലിലുള്ള ഇരുവരുടെയും മോചനം ഉടനുണ്ടാകും. അതേസമയം, ഇവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ കേസിൽ രാജേഷ് തൽവാറിനും ഭാര്യ നൂപുർ തൽവാറിനും ജീവപര്യന്തം തടവാണ് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംശയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്. തൽവാർ ദമ്പതികൾക്കെതിരായ തെളിവുകൾ അപര്യാപ്തമാണെന്നും കോടതി വിലയിരുത്തി. വിധി പ്രസ്താവത്തോട് അനുബന്ധിച്ച് അലഹബാദ് ഹൈക്കോടതിക്കു പുറത്തു വൻസുരക്ഷയാണ് ഒരുക്കിയിരുന്നത്.
ആദ്യം ഉത്തർപ്രദേശ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്കു കൈമാറുകയായിരുന്നു. സിബിഐയുടെ രണ്ടു സംഘങ്ങളാണ് അന്വേഷണം നടത്തിയത്. ഇതിൽ രണ്ടാമത്തെ സംഘമാണ് ആരുഷിയുടെ മാതാപിതാക്കൾക്കും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. ഇതു തള്ളിയ മജിസ്‌ട്രേട്ട് കോടതി മാതാപിതാക്കളെ പ്രതിചേർത്തു വിചാരണ തുടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.
തെളിവു നശിപ്പിക്കൽ, കുറ്റകൃത്യത്തിനായി സംഘം ചേരൽ എന്നീ കുറ്റങ്ങൾക്ക് അഞ്ചു വർഷം തടവുശിക്ഷയും സിബിഐ കോടതി വിധിച്ചിരുന്നു. മകളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരനാണെന്ന തെറ്റായ വിവരം നൽകി എഫ്‌ഐആർ റജിസ്‌റ്റർ ചെയ്‌ത കുറ്റത്തിന് രാജേഷിന് ഒരു വർഷം തടവും വിധിച്ച കോടതി, ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വ്യക്തമാക്കിയിരുന്നു. തടവിനു പുറമേ രാജേഷ് 17,000 രൂപയും നൂപുർ 15,000 രൂപയും പിഴയൊടുക്കണമെന്നും ഉത്തരവുണ്ടായിരുന്നു. ഫലത്തിൽ ഈ വിധികളെല്ലാം അസാധുവായി.
ആദ്യം കേസ് അന്വേഷിച്ച യുപി പൊലീസ് രാജേഷ് തൽവാറിനെ കസ്‌റ്റഡിയിലെടുത്തിരുന്നു. എന്നാൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്‌തമായതോടെ അന്വേഷണം സിബിഐക്കു കൈമാറി. കേസ് അന്വേഷിച്ച ആദ്യ സിബിഐ സംഘം രാജേഷിന്റെയും നൂപുറിന്റെയും ഡന്റൽ ക്ലിനിക്കിലെ കംപൗണ്ടർ കൃഷ്‌ണയെയും രണ്ടു സുഹൃത്തുക്കളെയും പ്രതിചേർത്തു കുറ്റപത്രം സമർപ്പിച്ചു.
കേസ് അന്വേഷിച്ച രണ്ടാം സിബിഐ സംഘമാണു കേസിൽ രാജേഷിനും നൂപുറിനും പങ്കുണ്ടെന്നു കണ്ടെത്തിയത്. എന്നാൽ തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് തള്ളിയ മജിസ്‌ട്രേട്ട് കോടതി മാതാപിതാക്കളെ പ്രതിചേർത്തു വിചാരണ തുടങ്ങാനാണു നിർദേശിച്ചത്.