ഉംറ കഴിഞ്ഞു തിരിച്ചുവരികയായിരുന്ന രണ്ടു കായംകുളം സ്വദേശികൾ വാഹനാപകടത്തിൽ മരിച്ചു. റിയാദ് എക്‌സിറ്റ് 16 സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന കായംകുളം ചേരാവള്ളിൽ ഒന്നാംകുറ്റി സ്വദേശി റഫിയ മൻസിലിൽ സുബൈർ (60), വാദി ദവാസിർ നിഅ്മയിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ചേരാവള്ളിൽ കുറുപ്പിന്റയ്യത്ത് അബ്ദുൽ ജവാദ് (50) എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 600 കിലോമീറ്റർ അകലെ വാദി ദവാസിറിന് സമീപം റാനിയയിൽ ഇന്നലെ പുലർച്ചെ 4.30നാണ് അപകടം.
ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് താഇഫ് വഴി വാദി ദവാസിറിലേക്ക് വരികയായിരുന്ന ഇവർ റാനിയയിലാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ടയർപൊട്ടി മറിഞ്ഞാണ് അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജവാദാണ് വാഹനം ഓടിച്ചിരുന്നത്. കാലത്ത് ആറു മണിയോടെ അതുവഴി വന്ന ട്രാഫിക് പോലീസാണ് ഇവരെ വാദി ദവാസിർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സുബൈറിന്റെ സഹോദരിയുടെ മകനാണ് ജവാദ്. ഞായറാഴ്ചയാണ് ഇരുവരും ഉംറക്കായി വാദി ദവാസിറിൽ നിന്ന് തിരിച്ചത്. നാട്ടിൽ അവധിക്ക് പോയി ഈ മാസം മൂന്നിന് തിരിച്ചുവന്ന ഇരുവരും ഒന്നിച്ച് ഉംറക്ക് പോകാൻ തീരുമാനിച്ചതായിരുന്നു.
റസീനയാണ് സുബൈറിന്റെ ഭാര്യ. വിദ്യാർഥികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് റഫീഖ് എന്നിവർ മക്കളാണ്. ഉസ്മാൻ കുട്ടി, സുലൈമാൻ കുട്ടി, ബഷീർ, നബീസത്ത്, മുത്തു എന്നിവർ സഹോദരങ്ങളാണ്. പരേതനായ ഇസ്ഹാഖ് കുഞ്ഞിന്റെയും ഖദീജ ബീവിയുടെയും മകനാണ് മരിച്ച ജവാദ്. ബീനയാണ് ഭാര്യ. ആഷിഖ്, അഷ്‌ന, ആയിഷ എന്നിവർ മക്കളാണ്. അബ്ദുൽ വാഹിദ്, ശംസൂനത്ത്, ഹാരിസ്, അസീന, സമീർ, അജീന എന്നിവരാണ് സഹോദരങ്ങൾ. ഇവരിൽ സമീറും ബന്ധുവായ അലിഫും വാദി ദവാസിറിലുണ്ട്. സുബൈറിന്റെ ഭാര്യാസഹോദരൻ ഷുക്കൂർ വിവരമറിഞ്ഞ് ജീസാനിൽ നിന്ന് വാദി ദവാസിറിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ കെ.എം.സി.സി സാമൂഹിക പ്രവർത്തകരായ അബ്ദുല്ലത്തീഫ്, സുഹൃത്ത് നിസാർ കായംകുളം, ബന്ധുവായ അഷ്ശ്റഫ് കായംകുളം എന്നിവർ സഹായവുമായി രംഗത്തുണ്ട്.