സോളർ കേസിൽ നാലര വര്‍ഷത്തിനുശേഷം നീതി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സരിത എസ് നായര്‍. സ്ത്രീക്ക് നീതി ലഭ്യമാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി. കത്തില്‍ എഴുതിയതിനെക്കാള്‍ തെളിവുകള്‍ നല്‍കാന്‍ കഴിയുമെന്ന് സരിത പറഞ്ഞു.
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റു നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു സരിത എസ്. നായരെഴുതിയ കത്തിന്മേൽ അന്വേഷണത്തിന് ഉത്തരവ്. കത്തിൽ പേരുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
2013 ജൂലൈ 19ലെ സരിതയുടെ കത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ സരിതയുമായും അവരുടെ അഭിഭാഷകനുമായും ഫോണിൽ ബന്ധപ്പെട്ടതായി തെളിവുകളുണ്ടെന്ന നിഗമനം കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. മാനഭംഗത്തിന് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
കത്തിൽ പരാമർശിക്കുന്ന പേരുകൾ ഇങ്ങനെ
പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നു സരിതയുടെ പേരിലിറങ്ങിയ കുറിപ്പിൽ പറയുന്നു. മുൻ മന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എംപിമാരായ കെ. സി. വേണുഗോപാൽ, ജോസ് കെ. മാണി, ഹൈബി ഈഡൻ എംഎൽഎ, എ. പി. അബ്ദുല്ലക്കുട്ടി എംഎൽഎ, ബഷീറലി തങ്ങൾ, കെപിസിസി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, എഡിജിപി കെ. പത്മകുമാർ തുടങ്ങിയവരുടെ പേരുകളും കത്തിലുണ്ടെന്നാണു അന്ന് പുറത്തുവന്ന വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെയും കത്തിൽ ആരോപണം ഉയർന്നിരുന്നു.