പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ അനിശ്ചിതത്വം തുടരവെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റന്നാൾ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മുപ്പതിന് എ.െഎ.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനിരിക്കെ വെള്ളിയാഴ്ചയോടെ പട്ടികയുടെ കാര്യത്തിൽ സമവായമുണ്ടാക്കാനായിരിക്കും ഹൈക്കമാൻഡിന്റ ശ്രമം. ഒപ്പമുള്ള ചിലരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന എം.പിമാരുടെ നിലപാടാണ് ചർച്ചകൾ വഴിമുട്ടിക്കുന്നത്.
നവംബർ ഒന്നിന് ആരംഭിക്കുന്ന കേരളയാത്രയ്ക്ക് ക്ഷണിക്കാനാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രാഹുൽഗാന്ധിയെ കാണുന്നത്. പക്ഷെ കെ.പി.സി.സി പട്ടികയിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ സംഘടന തിരഞ്ഞെടുപ്പായിരിക്കും മുഖ്യവിഷയം. വ്യാഴാഴ്ച ഡല്‍ഹിക്ക് പോകുന്ന ഇരുവരും റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പനുമായും മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും. പട്ടികയ്ക്കെതിരെ പരാതി ഉന്നയിച്ച എം.പിമാരുമായി ചെന്നിത്തലയും എം.എം ഹസനും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പട്ടികയിലുള്ള ചിലരെ മാറ്റി പകരം ചിലരെ ഉൾപ്പെടുത്തണമെന്ന് എം.പിമാരുടെ നിലപാടാണ് നേതാക്കളെ ചൊടിപ്പിക്കുന്നത്. വി.എം സുധീരൻ, കെ.മുരളീധരൻ എന്നിവർ മുന്നോട്ടുവച്ചിട്ടുള്ള പേരുകളും ഗ്രൂപ്പ് നേതൃത്വങ്ങൾ അംഗീകരിച്ചിട്ടില്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയും എത്തുന്നതോടെ തർക്കങ്ങൾ പരിഹരിച്ച് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ അന്തിമപട്ടിക പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്.
അതേസമയം എം.പിമാരുടെ പിടിവാശിക്ക് പൂർണമായും നിന്നുകൊടുക്കേണ്ടെന്ന നിലപാടിൽ എ.െഎ ഗ്രൂപ്പുകൾ ഒറ്റക്കെട്ടാണ്. ആരെയെങ്കിലും ഉൾപ്പെടുത്തണമെങ്കിൽ പുതിയ കെ.പി.സി.സി പ്രസിഡന്റ് വന്നശേഷം നോമിനേറ്റ് ചെയ്യട്ടെയെന്നാണ് നിലപാട്. കെ.പി.സി.സി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചാലും കേരളത്തിൽ യോഗം വിളിച്ച് എ.െഎ.സി.സി അംഗങ്ങളെ നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. സംഘടന തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള മുൻസിഫ് കോടതി ഉത്തരവ് നിലനിൽക്കുന്നതാണ് പ്രതിസന്ധി.