മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റു നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു സരിത എസ്. നായരെഴുതിയ കത്തിന്മേൽ അന്വേഷണത്തിന് ഉത്തരവ്. കത്തിൽ പേരുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
2013 ജൂലൈ 19ലെ സരിതയുടെ കത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ സരിതയുമായും അവരുടെ അഭിഭാഷകനുമായും ഫോണിൽ ബന്ധപ്പെട്ടതായി തെളിവുകളുണ്ടെന്ന നിഗമനം കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. മാനഭംഗത്തിന് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
അന്ന് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ എഴുതിയ കുറിപ്പ് ഒരു ചാനൽ പുറത്തുവിട്ടിരുന്നു. പിന്നീട് ഈ കത്ത് തന്റേതാണെന്നു സരിത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കത്തിൽ പരാമർശിക്കുന്ന പേരുകൾ ഇങ്ങനെ
പ്രമുഖ രാഷ്‌ട്രീയനേതാക്കൾ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നു സരിതയുടെ പേരിലിറങ്ങിയ കുറിപ്പിൽ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, കെ.സി. വേണുഗോപാൽ എംപി, ജോസ് കെ. മാണി എംപി, എംഎൽഎമാരായ ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യം, എഡിജിപി കെ. പത്മകുമാർ തുടങ്ങിയവരുടെ പേരുകൾ കത്തിൽ പറഞ്ഞിട്ടുണ്ട്.
സർക്കാരിനു ലഭിച്ച നിയമോപദേശം
കമ്മിഷൻ മുൻപാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സരിതയ്ക്കെതിരെ ലൈംഗിക പീഡനവും മാനഭംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് സർക്കാരിനു ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയതായി കാണുന്നില്ല. അതിനാൽ കത്തിൽ പേരു പരാമർശിച്ചവർക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും (ഡിജിപി) സർക്കാരിനു നിയമോപദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തു പ്രത്യേക സംഘം അന്വേഷണം നടത്താനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
മാത്രമല്ല, കൈക്കൂലി പണമായി സ്വീകരിച്ചതുകൂടാതെ, സരിതയിൽനിന്നു ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമത്തിന്റെ ഏഴാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാൽ കൈക്കൂലിയായി കണക്കാക്കാമെന്നു കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സരിതയുടെ കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താവുന്നതാണെന്ന നിഗമനവും കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ഇതിന്റെ ഭാഗമായി അഴിമതി നടത്തിയതായി കമ്മിഷൻ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്ന നിയമോപദേശമാണ് സർക്കാരിനു ലഭിച്ചത്.
സരിതാ നായർ പത്രസമ്മേളനത്തിനിടെ ഉയർത്തിക്കാട്ടിയ കത്ത്. (ഫയൽ ചിത്രം: മനോരമ)
Advertisement