കാൻസർ രോഗികൾക്ക് പെൻഷൻ അപേക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിച്ചു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഒാങ്കോളജിസ്റ്റുകൾക്ക് മാത്രമേ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന നിർദേശമാണ് റദ്ദാക്കിയത്. മനോരമ ന്യൂസ് ഇംപാക്ട്. പുതിയ നിർദേശം ആയിരക്കണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ചിരുന്നു. പെൻഷൻ അപേക്ഷിക്കണമെങ്കിൽ രോഗികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
തിരുവനന്തപുരം ആർ.സി.സി. മലബാർ കാൻസർ സെന്റർ , കൊച്ചിൻ കാൻസർ സെന്റർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ ഡോക്ടർമാർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു നിർദേശം. എന്നാൽ ഈ കേന്ദ്രങ്ങൾ ഇല്ലാത്ത ജില്ലകളിലെ രോഗികൾ ഇതോടെ പ്രയാസത്തിലായി. ഡോക്ടറുടെ സർട്ടിഫിക്കറ്റിന് വേണ്ടി ഗുരുതരവസ്ഥയിലുള്ള രോഗികൾക്കു പോലും മറ്റ് ജില്ലകളിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവന്നു. പെൻഷൻ തുക മുന്നൂറിൽ നിന്ന് ആയിരമായി ഉയർത്തിയിട്ടും ചിലർ അപേക്ഷിച്ചതു പോലുമില്ല.
വയനാട്ടിൽ നിന്നും കോഴിക്കോട്ട് മെഡിക്കൽ കോളേജിൽ എത്തിയ ചില രോഗികൾ ഡോക്ടർമാരെ കാണാനാനാവാതെ മടങ്ങുന്നതും പതിവായിരുന്നു. നിലവിലെ ഉത്തരവ് റദ്ദാക്കാനാണ് പുതിയ തീരുമാനം. ജില്ലാ-ജനറൽ ആശുപത്രികളിലെ കീമോതൊറാപ്പി ക്യുറേറ്റീവ് പാലിയേററീവ്, റേഡിയോ തെറാപ്പി ഡോക്ടർമാർക്ക് ഇനി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം. ഇതോടെ രോഗികൾക്ക് കുറച്ചു കൂടി എളുപ്പമായി. ജില്ലാ കളക്ടർമ്മാർക്കും, മെഡിക്കൽ ഒാഫീസർമാർക്കും ഉത്തരവ് ലഭിച്ചു.