അണ്ടർ 17 ലോകകപ്പിലെ തുടർച്ചയായ രണ്ടാം തോൽവിയുടെ നിരാശയ്ക്കിടയിലും കുട്ടികളുടെ സ്വന്തം ’ചാച്ചാജി’യുടെ പേരിലുള്ള ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ രാജ്യത്തിന്റെ അഭിമാന താരങ്ങളായി. കാൽപ്പന്തിന്റെ ആവേശം ആകാശം തൊട്ട പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും, ലോകകപ്പ് വേദിയിലെ ആദ്യ ഗോളിലൂടെ ഇന്ത്യ ചരിത്രമെഴുതി. മണിപ്പൂരിലെ തൗബാലിൽനിന്നുള്ള ജീക്സൺ സിങ് തൗങ്ജാമാണ് മൽസരത്തിന്റെ 82–ാം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തം പേരിലെഴുതിയത്. മൽസരത്തിന്റെ ഇരു പകുതികളിലുമായി കൊളംബിയയുടെ 11–ാം നമ്പർ താരം യുവാൻ പെനലോസ നേടിയ ഇരട്ടഗോളാണ് ആദ്യ ലോകകപ്പ് ഗോളിന്റെ ആനന്ദത്തിനിടയിലും ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി സമ്മാനിച്ചത്.
ആദ്യ മൽസരത്തിൽ ഘാനയോടു തോറ്റ കൊളംബിയ ഇന്ത്യയ്ക്കെതിരായ വിജയത്തിലൂടെ പ്രീക്വാർട്ടർ പ്രതീക്ഷ കാത്തു. അതേസമയം, രണ്ടാം തോൽവി വഴങ്ങിയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഏതാണ്ട് അസ്തമിച്ചു.
∙ മൽസരം പൂർണം. ആദ്യ ലോകകപ്പ് ഗോളിന്റെ സന്തോഷത്തിനിടയിലും ഇന്ത്യയ്ക്ക് രണ്ടാം തോൽവിയുടെ കയ്പുനീർ. സ്കോർ 2–1. യുവാൻ പെനലോസയുടെ ഇരട്ടഗോളുകളാണ് കൊളംബിയൻ വിജയത്തിന്റെ ഹൈലറ്റ്. മണിപ്പൂരുകാരൻ ജീക്സൺ സിങ് തൗങ്ജാമിലുടെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ.
∙ 90 മിനിറ്റ് പൂർണം. ഇൻജുറി ടൈം അഞ്ചു മിനിറ്റ്. സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ച് ഇന്ത്യയുടെ കുട്ടികൾ.
∙ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ. ഇന്ത്യ–കൊളംബിയ പോരാട്ടം ആവേശത്തിന്റെ ഉച്ചാസ്ഥിയിൽ. 82–ാം മിനിറ്റിൽ ഇന്ത്യയ്ക്കു ലഭിച്ച കോർണറിന് ഗോളിന്റെ ചന്തം ചാർത്തിയത് ജീക്സൺ സിങ്. കോർണറിൽനിന്നും സഞ്ജീവ് സ്റ്റാലിന്‍ ഉയർത്തിവിട്ട പന്തിന് ജീക്സൻ തലകൊണ്ടു ഗോളിലേക്കു വഴികാട്ടി. ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ ആദ്യ ഗോൾ. ഇന്ത്യയുടെ സന്തോഷത്തിന് ഒരു മിനിറ്റിന്റെ പോലും ആയുസ്സില്ല. ഗോളാവേശത്തിൽ മതിമറന്ന ഇന്ത്യയ്ക്ക് യുവാൻ പെനലോസയുടെ രണ്ടാം ഗോളിലൂടെ കൊളംബിയയുടെ മറുപടി.
∙ ഇന്ത്യൻ നിരയിൽ രണ്ടാമത്തെ മാറ്റം. പരുക്കേറ്റ ബോറിസ് സിങ്ങിനു പകരം നോംഗ്ദാബ നവോറം കളത്തിൽ. കൊളംബിയൻ നിരയിൽ അവസാന മാറ്റം. ഏഞ്ചൽ ബെർനാലിനു പകരം മാർട്ടിനെസ് പലാസിയോ കളത്തിൽ. മൽസരം 77–ാം മിനിറ്റിലേക്ക്. തൊട്ടുപിന്നാലെ ഇന്ത്യയുടെ മികച്ചൊരു ഗോൾശ്രമം. ജീക്സൻ സിങ്ങിൽനിന്നും ലഭിച്ച പന്തിൽ നവോറത്തിന്റെ മുന്നേറ്റം ഗോളിയുടെ കയ്യിൽത്തട്ടി തെറിച്ചു.
∙ മൽസരത്തിനു പ്രായം 66 മിനിറ്റ്. ഇന്ത്യൻ നിരയിൽ ആദ്യ മാറ്റവുമായി പരിശീലകൻ നോർട്ടൻ ഡി മാറ്റോസ്. മുന്നേറ്റത്തിൽ അഭിജിത് സർക്കാരിനു പകരം അനികേത് ജാദവ്.
∙ മൽസരം 59–ാം മിനിറ്റിലേക്കു കടക്കുമ്പോൾ കൊളംബിയൻ നിരയിൽ രണ്ടാം മാറ്റം. ആന്ദ്രെസ് കോർട്ടസിനു പകരം ആന്ദ്രെസ് മെജിയ കളത്തിൽ. ഗോൾ വഴങ്ങിയിട്ടും ആക്രമണം തുടർന്ന് ഇന്ത്യ. പോസ്റ്റിനു മുന്നിൽ കെ.പി. രാഹുലിന്റെ ഹെഡർ പുറത്തേക്ക്. ഗോൾ തിരിച്ചടിക്കുമോ ഇന്ത്യ?
∙ കൊളംബിയയ്ക്ക് ആദ്യഗോൾ! മൽസരത്തിന്റെ ഗതിക്കു വിപരീതമായി കൊളംബിയ മുന്നിൽ. മൽസരത്തിനു 49 മിനിറ്റു മാത്രം പ്രായം. മധ്യവരയിൽനിന്നെത്തിയ പന്തിന് ഗോളിലേക്ക് വഴികാട്ടി പെനലോസയാണ് കൊളംബിയയ്ക്ക് ലീഡു സമ്മാനിച്ചത്.
∙ മൽസരത്തിലെ ആദ്യമാറ്റവുമായി കൊളംബിയ രണ്ടാം പകുതിയിൽ കളത്തിൽ. ലൂയിസ് ലോപ്പസിനു പകരം ആർലി ഗോമസ് കളത്തിൽ.
∙ കൊളംബിയയ്ക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് ഭാഗ്യനിർഭാഗ്യങ്ങളുടെ നിമിഷം. പോസ്റ്റിനു മുന്നിൽ തകർപ്പൻ സേവുകളുമായി നിറഞ്ഞുനിൽക്കുന്ന ധീരജ് സിങ്ങാണ് ആദ്യപകുതിയിലെ പ്രധാന താരം. മികച്ച പന്തുണയുമായി പ്രതിരോധത്തിൽ അൻവർ അലിയും നിറഞ്ഞുനിൽക്കുന്നു. ആക്രമണ ഫുട്ബോളിന്റെ വശ്യനിമിഷങ്ങളും മൽസരം സമ്മാനിക്കുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് മലയാളി താരം രാഹുലിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചത് നിർഭാഗ്യമായി. കളിയുടെ ആദ്യ നിമിഷങ്ങളിൽ അഭിജിത് സർക്കാരിന്റെ മുന്നേറ്റവും പാഴായത് നിർഭാഗ്യം കൊണ്ടു മാത്രം. പരിശീലകൻ നോർട്ടൻ ഡി മാറ്റോസിന്റെ തന്ത്രങ്ങൾ ഫലിക്കുന്നതിന്റെ സൂചന നൽകുന്നു, ആദ്യപകുതി.
∙ ഇന്ത്യയ്ക്കിതാ നിർഭാഗ്യത്തിന്റെ ദിനം. മലയാളി താരം കെ.പി. രാഹുലിന്റെ ഗോളെന്നുറച്ച ഷോട്ടിന് വിലങ്ങുതടിയായി പോസ്റ്റ്. കൊളംബിയൻ പ്രതിരോധത്തെ കബളിപ്പിച്ച് രാഹുൽ തൊടുത്ത ഷോട്ട് ഗോൾകീപ്പറെ മറികടന്നെങ്കിലും ഇടത്തേ പോസ്റ്റിന്റെ മുകളിലിടിച്ച് തെറിച്ചു.
∙ പ്രതിരോധനിരയും ഗോൾകീപ്പർ ധീരജ് സിങ്ങും തുടർച്ചയായി ഇന്ത്യയുടെ തുണയ്ക്കെത്തുന്ന കാഴ്ച. മികച്ച ക്ലിയറൻസുകളുമായി അൻവർ അലി ആരാധകരുടെ കയ്യടി നേടുന്നു. 36–ാം മിനിറ്റിൽ കാംപസിന്റെ ഗോളെന്നുറച്ച ഹെഡർ കുത്തിയകറ്റി ധീരജ് സിങ്ങ് വീണ്ടും രക്ഷകവേഷത്തിൽ.
∙ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യ. മിഡ്ഫീൽഡിൽ നിൻതോയിംഗാൻബ മീട്ടെയുടെ മികച്ച പ്രകടനം. പന്ത് കൈവശം വയ്ക്കുന്നതിലും പുരോഗതി. 25 മിനിറ്റു പിന്നിടുമ്പോൾ ബോൾ പൊസഷൻ 32–68. 18–ാം മിനിറ്റിൽ കൊളംബിയയുടെ തകർപ്പൻ ഫ്രീകിക്ക് കുത്തിയകറ്റി ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ സേവ്!
∙ കൊളംബിയൻ പ്രതിരോധം പിളർത്തി ഇന്ത്യയുടെ തകർപ്പൻ മുന്നേറ്റം. മൽസരത്തിനു 16 മിനിറ്റു മാത്രം പ്രായം. കോട്ട കെട്ടി നിൽക്കുന്ന കൊളംബിയൻ പ്രതിരോധക്കാർക്കിടയിലൂടെ അഭിജിത് സർക്കാരിന്റെ മുന്നേറ്റം. ഗോളിമാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് ഗോളിയുടെ കൈകളിൽത്തട്ടി പുറത്തേക്ക്. നിർഭാഗ്യത്തിന്റെ നിമിഷം.
∙ യുഎസ്എയ്ക്കെതിരെ വരുത്തിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ. തുടക്കം 4–5–1 ഫോർമേഷനിലെങ്കിലും കളി പുരോഗമിക്കുന്തോറും 4–4–1–1 പോസിഷനിലേക്ക് ഇന്ത്യയുടെ മാറ്റം. റഹിം അലിക്കു പിന്നിൽ പിന്തുണയുമായി അഭിജിത് സർക്കാർ.
∙ മൽസരത്തിന്റെ തുടക്കത്തിൽ പന്ത് കൈവശം വച്ചു കളിക്കാൻ കൊളംബിയയുടെ ശ്രമം. സെൻട്രൽ ഡിഫൻസിൽ നമിത് ദേശ്പാണ്ഡെയും അന്‍വർ അലിയും ഇന്ത്യയ്ക്കായി പ്രതിരോധം തീർക്കുന്നു. വിങ്ങുകളിൽ ബോറിസും സ്റ്റാലിനും.
Advertisement