ഗോധ്ര കൂട്ടക്കൊലകേസിൽ അന്നത്തെ നരേന്ദ്രമോദി സര്‍ക്കാരിന് ഗുജറാത്ത് ഹൈക്കോടതിയുടെ വിമര്‍ശനം. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിൽ സർക്കാര്‍ ഗരുതരവീഴ്ച വരുത്തിയെന്ന് കോടതി പറഞ്ഞു. പതിനൊന്ന് പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. ഇതോടെ കുറ്റംചുമത്തപ്പെട്ട എല്ലാവരുടേയുംശിക്ഷ ജീവപര്യന്തമായി മാറി.
ഗോധ്രയിൽ 59പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ തീവെപ്പുകേസിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. പതിനൊന്നുപേർക്ക് വധശിക്ഷനൽകിയ വിചാരണകോടതിവിധി റദ്ദാക്കിയ ഡിവിഷൻബഞ്ച് ഇവരുടെശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. എന്നാൽ, മറ്റ് ഇരുപത് പ്രതികൾക്ക് നൽകിയ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ഇതോടെ കേസിൽ കുറ്റംചുമത്തപ്പെട്ട 31പേരുടേയും ശിക്ഷ ജീവപര്യന്തമായിമാറി.
അതേസമയം, കേസിൽ 63പേരെ വെറുതെവിട്ട കീഴ്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാർ നൽകിയ അപ്പിൽ കോടതിതള്ളി. തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ട ഇവരെ വീണ്ടുംപ്രതിചേർത്ത് വിചാരണനടത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കേസ്പരിഗണിക്കവേ ഗുജറാത്ത് ഭരിച്ചിരുന്ന സർക്കാരിനെതിരെയും കോടതി രൂക്ഷമായ പരാമർശംനടത്തി. ക്രമസമാധാനനില കാത്തുസൂക്ഷിക്കുന്നതിൽ സംസ്ഥാനം ഗുരുതരവീഴ്ചവരുത്തിയെന്ന് കോടതിപറഞ്ഞു. ട്രെയിന്‍ തീവയ്പ്പിൽ കൊല്ലപ്പെട്ട 59പേരുടേയും കുടുംബങ്ങൾക്ക് പത്ത് ലക്ഷംരൂപാവീതം ധനസഹായംനൽകണം. തുടർന്നുനടന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സഹായംഉറപ്പാക്കണമെന്ന് കോടതിപറഞ്ഞു.
2002 ഫെബ്രുവരി 27നാണ് അയോധ്യയിൽനിന്ന് മടങ്ങിവരികായിരുന്ന തീർത്ഥാടകരെ, ഗോധ്രയിൽവച്ച് സബർമതി എക്സ്പ്രസിന് തീയിട്ട് കൊലപ്പെടുത്തിയത്. ഈ തീവെപ്പാണ് ആയിരത്തിലേറെപേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വഴിവച്ചത്.