കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വം പ്രചാരണം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു വേണ്ടി നിരന്തരം ശ്രമിക്കുന്ന ശക്തികളാണ് ഈ നുണപ്രചാരണത്തിനു പിന്നില്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നുവെന്ന പ്രചാരണവും അതിന്റെ ഭാഗമായിട്ടുണ്ടായതാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ചു ബോധപൂര്‍വം പ്രചാരണം നടക്കുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണു പ്രചാരണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണിതു കൂടുതലും നടക്കുന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണപ്രചാരണത്തിനു പിന്നില്‍.
സത്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു കേരളത്തില്‍ നല്ല പരിഗണനയാണു ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിൽസാസഹായവും അപകട ഇന്‍ഷുറന്‍സും ഇതില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍പെട്ടു മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയാണു സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത്.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല. ഇതര സംസ്ഥാനത്തുനിന്നു തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണു മലയാളികള്‍ കാണുന്നത്. വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നതു ഗൂഢലക്ഷ്യത്തോടെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.