മന്ത്രിമാരുടെ പ്രവർത്തനവും സർക്കാരിന്റെ പ്രധാനപദ്ധതികളുടെ പുരോഗതിയും വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്നും നാളെയുമായി ചേരും. സർക്കാരിന്റെ പ്രവർത്തനം ഊർജ്ജസ്വലമല്ല എന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രവർത്തനം മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മന്ത്രിമാരോടും വകുപ്പ് സെക്രട്ടറിമാരോടും മുഖ്യമന്ത്രി പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ മാത്യു ടി.തോമസ്, എ.കെ.ബാലന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, സി.രവീന്ദ്രനാഥ് എന്നിവരാണ് ഇന്ന് മുഖ്യമന്ത്രിക്കു മുന്നില്‍ എത്തുക.
മന്ത്രിമാരുടെ പ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം മെച്ചമാക്കാനുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകും 38 വകുപ്പുകളിലായി 114 പദ്ധതികളും അടിസ്ഥാന സൗകര്യവികസനരംഗത്തേത് ഉള്‍പ്പെടെ 14 വന്‍കിട പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയാകും. ഒാരോവകുപ്പും മൂന്ന് വലിയ പദ്ധതികൾക്കുള്ള പദ്ധതി നിർദ്ദേശം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിൽ പാചകവാതക പൈപ്പ്ലൈൻ, ഇടമൺ കൊച്ചി വൈദ്യുതിലൈൻ, കണ്ണൂർവിമാനത്താവളം എന്നിവയുടെ പുരോഗതി , ഇവയോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ എന്നിവ പ്രത്യേകം ചർച്ചചെയ്യും. മന്ത്രിമാര്‍ക്കൊപ്പം വകുപ്പുമേധാവികളും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും