ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ചരക്ക് വാഹനങ്ങൾ ഇന്ന് അർധരാത്രി മുതൽ സർവീസ് നിര്‍ത്തിവച്ച് സമരത്തിലേക്ക്. എൺപത് ലക്ഷം ട്രക്കുകള്‍ സർവീസ് നിർത്തിവെയ്ക്കുന്നതോടെ രാജ്യത്തെ ചരക്കു നീക്കം രണ്ടു ദിവസത്തേക്ക് പൂര്‍ണമായിട്ടും നിശ്ചലമാകും. എന്നാൽ ഇടത്തരം ചരക്കുവാഹനങ്ങളും ടാക്സികളും സമരത്തിൽ പങ്കെടുക്കുന്നില്ല.
ഡീസൽ വില വർധന പിൻവിക്കുക. ട്രക്കുടമകള്‍ക്ക് രജിസ്ട്രേഷൻ വേണമെന്ന ജി.എസ്.ടിയിലെ നിബന്ധന ഒഴിവാക്കുക എന്നിവയാണ് പ്രാധാന ആവശ്യങ്ങൾ. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തിൽ സർക്കാർ ഇടപടലും സമരക്കാർ ഉന്നയിക്കുന്നുണ്ട്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ലോറി ഉടമകളുടെ സംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട് കോൺഗ്രസാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളോ വാഹന ഉടമകളോ സമരത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ സമാന വിഷയങ്ങളുയര്‍ത്തി സമരത്തിനിറങ്ങുന്നതിനായി മേഖലയിലെ സംഘടനകളുടെ സംയുക്ത യോഗം ഈ മാസം 20ന് എറണാകുളത്തു ചേരുന്നുണ്ട്.