ക്ലാസിക് പോരിന്റെ ലഹരിയിൽ കൊച്ചി. അണ്ടര്‍ 17 ലോകകപ്പിൽ സ്പെയിനെതിരെ ബ്രസില്‍ 2 -1 ന് മുന്നില്‍ . കളിയുടെ തുടക്കത്തിൽ തന്നെ സ്പെയ്ൻ ആയിരുന്നു ലീഡ് നേടിയത്. നാലാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച സ്പെയിൻ ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ ഷോട്ട് ബ്രസീൽ ഗോള്‍കീപ്പർ ഗബ്രിയേൽ ബ്രസാവോ തടുത്തിട്ടതിനു പിന്നാലെയായിരുന്നു ഗോൾ. വലതുവിങ്ങിലൂടെയെത്തിയ മുന്നേറ്റത്തിനൊടുവിൽ ഫെറാൻ ടോറസിന്റെ ക്രോസ് ബ്രസീൽ ഗോൾമുഖത്തേക്ക്. ബ്രസീൽ ഡിഫൻഡർമാർക്കിടയിൽ പതുങ്ങിയിരുന്ന എട്ടാം നമ്പർ താരം മുഹമ്മദ് മൗക്‌ലിസ് അവസരം പാഴാക്കിയില്ല. മൗക്‌ലിസ്സിന്റെ വലം കാൽ ഷോട്ട് ബ്രസീൽ ഗോളിയുടെ നീട്ടിയ കൈകളെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക്. സ്കോർ 1–0. പ്രതിരോധത്തേക്കുറിച്ച് ബ്രസീൽ കോച്ചിനുള്ള ആധി ഊട്ടിയുറപ്പിച്ച ഗോള്‍. എന്നാൽ അധികം താമസിയാതെ ബ്രസീൽ ഗോൾ മടക്കി. തൊട്ടു പിന്നാലെ ലീഡും നേടി. (2-1)
ഇരു ടീമുകളിലും ശ്രദ്ധേയ സാന്നിധ്യങ്ങളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരെല്ലാം അന്തിമ ഇലവനിൽ ഇടം പിടിച്ചു. പ്രഹരശേഷിയുള്ള സ്ട്രൈക്കർമാരായ പൗളീഞ്ഞോ, ലിങ്കൺ, മധ്യനിരയിലെ പവർഹൗസ് മാർക്കസ് അന്റോണിയോ തുടങ്ങിയവർ മഞ്ഞക്കുപ്പായത്തിൽ കൊച്ചിയിലെ കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങി. ബാർസിലോന ബി ടീമിന്റെ കുന്തമുനയായ ആബേൽ റൂയിസ്, റയൽ മഡ്രിഡ് ജൂവനൈൽ എ ടീമിന്റെ വിക്ടർ ഗാർഷ്യ തുടങ്ങിയവർ സ്പാനിഷ് നിരയിലും ഇടംപിടിച്ചു.
ഇന്നു ജയിക്കുന്നവർ ഗ്രൂപ്പ് ഡി ജേതാക്കളാകുമെന്നാണു പ്രതീക്ഷ. ഗ്രൂപ്പ് ജേതാക്കൾക്ക് പ്രീക്വാർട്ടറിൽ താരതമ്യേന ദുർബലരായ എതിരാളികളെ കിട്ടുമെന്നും കണക്കുകൂട്ടൽ.
ആദ്യ ഇലവൻ: ബ്രസീൽ ഗബ്രിയേൽ ബ്രസാവോ (ഗോൾകീപ്പർ), വെസ്‌ലി, വിട്ടാവോ (ക്യാപ്റ്റൻ), ലൂക്കാസ് ഹാൾട്ടർ, വിക്ടർ ബോബ്സിൻ, വെവേഴ്സൻ, പൗളീഞ്ഞോ, മാർക്കോസ് അന്റോണിയോ, ലിങ്കൺ, അലൻ, ബ്രണ്ണർ
സ്പെയിൻ: അൽവാരോ ഫെർണാണ്ടസ് (ഗോൾകീപ്പർ), ജൗമി മത്തിയൂ, ഹ്യൂഗോ ഗ്വില്ലാമോൻ, വിക്ടർ ചസ്റ്റ്, ഫെറാൻ ടോറസ്, മുഹമ്മദ് മൗക്‌ലിസ്, ആബേൽ റൂയിസ് (ക്യാപ്റ്റൻ), സെർജിയോ ഗോമസ്, അൽവാരോ ഗാർഷ്യ, ഡീഗോ പാംപിൻ, കാർലോസ് ബെയ്ട്ടിയ