ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്‍റി20യില്‍ ഇന്ത്യയ്ക്ക് ഒന്‍പതുവിക്കറ്റ് ജയം . മഴമൂലം ആറ് ഓവറില്‍ 48 റണ്‍സാക്കി ചുരുക്കിയ വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിയാക്കി ഇന്ത്യ മറികടന്നു . ഇതോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
മഴ മുടക്കിയ മത്സരത്തിൽ ഇന്ത്യക്ക് 48 റൺസായിരുന്നു വിജയ ലക്ഷ്യം. ഡക് വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ആറ് ഓവറിൽ 48 റൺസ് ഇന്ത്യക്ക് വിജയലക്ഷ്യം തീരുമാനിച്ചത്. നേരത്തെ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മഴ മൂലം മത്സരം നിർത്തിവെച്ചത്.
തുടക്കം മുതൽ മികച്ചു നിന്ന ഇന്ത്യൻ ബൗളർമാർക്ക് മുന്നില്‍ ഓസ്ട്രേലിയൻ ബാറ്റിങ് നിര തകരുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ പേസ് ബൗളർ ഭുവനേശ്വർ കുമാർ ഓപണർ ഡേവിഡ് വാർണറെ പുറത്താക്കി. രണ്ട് ഫോറുൾപ്പെടെ എട്ട് റൺസെടുക്കാൻ മാത്രമാണ് ഓസീസ് ക്യാപ്റ്റനു സാധിച്ചത്. പിന്നാലെയെത്തിയ ഗ്ലെൻ മാക്സ്‍വെല്ലും ആരോൺ ഫിഞ്ചും ചേർന്ന് സ്കോർ 55ൽ എത്തിച്ചു.എന്നാൽ 17 റൺസ് നേടി ഗ്ലെൻ മാക്സ്‍വെല്‍ ബുംറയ്ക്ക് ക്യാച്ച് നൽകി കൂടാരം കയറി.
42 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു വീശിയ ആരോൺ ഫിഞ്ചിനെ ‘ചൈനാമെൻ’ കുൽദീപ് യാദവ് പുറത്താക്കിയതോടെ ഓസീസ് പ്രതിസന്ധിയിലായി. പിന്നാലെയെത്തിയ മോയിസസ് ഹെൻറിക്വസും കുൽദീപിന് മുന്നിൽ കുടുങ്ങി. ട്രാവിസ് ഹെഡ് ഒൻപത് റൺസ് നേടി പുറത്തായി. ടിംപെയിനും ഡാനിയേൽ ക്രിസ്റ്റ്യനും ചേർന്ന് സ്കോർ 100 കടത്തി. എന്നാൽ വൈകാതെ തന്നെ ടിം പെയിനും പിന്നാലെ നഥാൻ കോൾട്ടറും ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
പതിവുപോലെ ഓസ്ട്രേലിയൻ മധ്യനിര ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകരുന്ന കാഴ്ചയാണ് റാഞ്ചിയിലും കണ്ടത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, ജസ്പ്രീദ് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ,ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി.