ആലപ്പുഴ ∙ സംസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്ര സർക്കാർ വഹിച്ചാൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാമെന്നു മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന നികുതി ഉപേക്ഷിച്ചാൽ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ പണം കേന്ദ്ര സർക്കാർ നൽകിയാൽ നികുതി കുറയ്ക്കാം.
പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോടു കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. വെറുതെ വർത്തമാനം പറഞ്ഞിട്ടു കാര്യമില്ല. പണമില്ല എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്നം.
വേണ്ടത്ര തയ്യാറെടുപ്പു നടത്താതെയാണ് ചരക്കു സേവന നികുതി നടപ്പിലാക്കിയതെന്ന് ഇപ്പോൾ കേന്ദ്ര സർക്കാരും സമ്മതിക്കുന്നു. അതു കൊണ്ടാണ് മുന്നോട്ടു വച്ച കാൽ ഒരടി പിന്നോട്ടു വച്ച് തിരുത്തലുകൾ തയ്യാറായത്. കേരളം തുടക്കം മുതൽ ചൂണ്ടിക്കാണിച്ചതാണ് ഇപ്പോഴത്തെ പ്രശ്നം.
ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷം ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.