ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് കേരളം. മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ സമഗ്രമായി അന്വേഷിച്ചിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തിങ്കളാഴ്ച ഹാദിയ കേസ് പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ സത്യവാങ്മൂലവും കോടതി പരിശോധിക്കും. അതിനിടെ എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്നും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഹാദിയ വിഷയവുമായി ബന്ധപ്പെട്ട് ഏഴു കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചത്. ഒന്നാമതായി ഹാദിയയയുടെ മതപരിവര്‍ത്തനം തന്നെയായിരുന്നു വിഷയം. ഹാദിയ നിരന്തരബന്ധം പുലര്‍ത്തിയിരുന്ന മതസ്ഥാപനങ്ങളെക്കുറിച്ചും സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ചും അന്വേഷിച്ചു. മുന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ വ്യക്തിപരമായ വിശദാംശങ്ങളും കുടുംബപശ്ചാത്തലവും അന്വേഷണവിധേയമാക്കി. ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെട്ടിട്ടുള്ള കേസുകളെ സംബന്ധിച്ചും സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളെ സംബന്ധിച്ചുമുള്ള വിശദാംശങ്ങളും ശേഖരിച്ചു. മതാചാരപ്രകാരമുള്ള വിവാഹമാണോ നടന്നതെന്നും പരിശോധിക്കുകയുണ്ടായി. വിവാഹത്തിന് സാമ്പത്തിക സഹായമടക്കം സൗകര്യങ്ങള്‍ നല്‍കിയ വ്യക്തികളെക്കുറിച്ചും അന്വേഷിച്ചു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ എന്‍ഐഎയ്ക്ക് വിടാന്‍തക്കമുള്ള യാതൊരു കുറ്റവും തെളിവുകളും കണ്ടെത്തിയില്ല. സുപ്രീംകോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എന്‍ഐഎയ്ക്ക് കൈമാറിയെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസാണ് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.