മന്ത്രിമാരുടെ പ്രവർത്തനം, സർക്കാരിന്റെ നാലു മിഷനുകളുടെയും പ്രധാനപദ്ധതികളുടെയും പുരോഗതി എന്നിവ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന പ്രത്യേക യോഗത്തിൽ എല്ലാ മന്ത്രിമാരും വകുപ്പ് മേധാവികളും പങ്കെടുക്കാൻ നിർദ്ദേശം നൽകി. ഒാരോ വകുപ്പിനോടും മൂന്ന് മെഗാപദ്ധതികൾ തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫിസ് ആവശ്യപ്പെട്ടു.
സർക്കാരിന്റെ പ്രവർത്തനം ഊർജ്ജസ്വലമല്ല എന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രവർത്തനം മുഖ്യമന്ത്രി വിലയിരുത്തുന്നത്. മന്ത്രിമാരോടും വകുപ്പ് സെക്രട്ടറിമാരോടും മുഖ്യമന്ത്രി പ്രവർത്തന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളും ചൊവ്വയും തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ പിണറായി വിജയൻ ഇവ നേരിട്ട് പരിശോധിക്കും. മന്ത്രിമാരുടെ പ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടും ഒപ്പം മെച്ചമാക്കാനുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകും. ആര്‍ദ്രം, പൊതുവിദ്യാഭ്യാസ പദ്ധതി, ലൈഫ്, ഹരിതകേരളം എന്നീ നാല് മിഷനുകളുടെ പ്രവർത്തനവും അനുബന്ധ വകുപ്പുകളുൾ ഇവയോടെടുക്കുന്ന സമീപനവും പ്രത്യേകം ചർച്ചക്ക് വരും. മിഷനുകളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. സർക്കാർ അധികാരത്തിലെത്തി ഒരു വർഷവും അഞ്ച്മാസവും പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ പ്രവർത്തനം മുഖ്യമന്ത്രി വിലയിരുത്തുന്നത്. ഒാരോവകുപ്പും മൂന്ന് വലിയ പദ്ധതികൾക്കുള്ള പദ്ധതി നിർദ്ദേശം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിൽ പാചകവാതക പൈപ്പ്ലൈൻ, ഇടമൺ കൊച്ചി വൈദ്യുതിലൈൻ, കണ്ണൂർവിമാനത്താവളം എന്നിവയുടെ പുരോഗതി , ഇവയോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ എന്നിവ പ്രത്യേകം ചർച്ചചെയ്യും. ചീഫ് സെക്രട്ടറിയും യോഗത്തിൽപങ്കെടുക്കും.