ജനരക്ഷായാത്ര ആരെയും ആശങ്കപ്പെടുത്താനല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോടിയേരി ബാലകൃഷ്ണൻ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. യാത്രയുടെ നാലാംദിനമായ ഇന്ന് പാനൂർ മുതൽ കൂത്ത്പറമ്പ് വരെയുള്ള പദയാത്ര പുരോഗമിക്കുകയാണ്.
മഴ പെയ്തെങ്കിലും അതെല്ലാം അവഗണിച്ചായിരുന്നു പദയാത്രയുടെ തുടക്കം. പാനൂർ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച യാത്രയിൽ കേന്ദ്രമന്ത്രി അർജുൻ മേഘ് വാളും പങ്കെടുക്കുന്നുണ്ട്. സമാധാനത്തിനുവേണ്ടിയുളള ജനരക്ഷായാത്ര വൻ വിജയമാണെന്നും കുമ്മനം രാജശേഖരൻ അവകാശപ്പെട്ടു. കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുന്ന ജനരക്ഷായാത്രയുടെ അവസാന ദിനമാണ് ഇന്ന്.
വൈകുന്നേരം കൂത്ത്പറമ്പിൽ നടക്കുന്ന പൊതുയോഗത്തിൽ കേന്ദ്രമന്ത്രി അർജുൻ മേഘ് വാൾ സംസാരിക്കും. സിപിഎം കേന്ദ്രങ്ങളിലൂടെ നടക്കുന്ന പദയാത്രയായതിനാൽ കഴിഞ്ഞദിവസങ്ങളിലൊരുക്കിയ സുരക്ഷ പൊലീസ് തുടരുന്നുണ്ട്. ജനരക്ഷായാത്ര നാളെ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.