മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട് ഒരു മാസം. കൊലയാളിയിലേക്കു നയിക്കുന്ന സൂചനകളൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പ്രത്യേക അന്വേഷണ സംഘം.
പുരോഗമന സാഹിത്യകാരൻ എം എം കൽബർഗിയുടെ ഘാതകരെ പിടികൂടാത്തതിൽ പ്രതിഷേധിച്ചുള്ള യോഗത്തിൽ പങ്കെടുത്തു ദിവസങ്ങൾക്കകമാണ് സമാനമായ രീതിയിൽ ഗൗരി ലങ്കേഷും വീടിനു മുന്നിൽ വെടിയേറ്റ് വീണത്. കൽബുർഗിയുടെ കൊലയാളികളെപോലെ അജ്ഞാതരുടെ പട്ടികയിലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരുടെ സ്ഥാനം. 60 മൊബൈൽ ടവറുകളിൽ നിന്നുള്ള ഫോൺ വിളി വിശദാംശങ്ങളും ഏഴു കോടി ഫോൺ സംഭാഷണങ്ങളും ആയിരത്തിലേറെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിട്ടും പ്രതിയെക്കുറിച്ചു കാര്യമായ സൂചനയൊന്നും അന്വേഷണ സംഘത്തിനില്ല. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് ഗൗരി ലങ്കേഷ് വീട്ടിൽ സ്ഥാപിച്ച സി സി ടി വി ക്യാമറയിൽ ഹെൽമെറ്റ് ധരിച്ച കൊലയാളിയുടെ ദൃശ്യങ്ങൾ ഉണ്ടെങ്കിലും വ്യക്തമല്ല. സഹോദരൻ ഇന്ദ്രജിത് ലങ്കേഷ്, മാവോയിസ്റ് പ്രസ്ഥാനം വിട്ടുവന്നവർ ഉൾപ്പടെ നൂറിലേറെപ്പേരെ പോലീസ് ചോദ്യം ചെയ്തിട്ടും, കൊലയാളിയെക്കുറിച്ചു സൂചന നൽകുന്നവർക്ക് പത്തുലക്ഷം പാരിദോഷികം പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. ആർ എസ എസിനെതിരെ എഴുതിയില്ലായിരുന്നുവെങ്കിൽ ഗൗരി ലങ്കേഷ് ജീവിച്ചിരുന്നേനെ എന്ന ബിജെപി എം എൽ എയുടെ പ്രസ്താവന ഞെട്ടലോടെ രാജ്യം കേട്ടു. കൊലപാതകത്തിൽ അനുശോചനം പോലും രേഖപ്പെടുത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടും വിമർശനത്തിന് ഇടയാക്കി. ഗൗരി ലങ്കേഷിന്റെ കൊലയാളികളെ പിടികൂടാൻ കഴിയാത്തതിൽ സുഹൃത്തുക്കളും ഇടതു സംഘടനകളും ഇന്ന് പ്രതിഷേധിക്കും. ഡൽഹിയിലും ബെംഗളുരുവിലുമാണ് പ്രതിഷേധ യോഗങ്ങൾ. ഇത് കർണാടക സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. കൊലയാളികളെ ഉടൻ പിടികൂടുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പിന്മേലാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ നിന്ന് ബന്ധുക്കൾ പിന്മാറിയത്.