മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ഭൂമിഇടപാടുകളിലെ നിര്‍ണായകമായ രണ്ടാം തെളിവെടുപ്പ് ഇന്ന്. ആരോപണങ്ങള്‍ സംബന്ധിച്ച പരാതികളില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട തെളിവെടുപ്പ്. 2014 ശേഷമുളള ഭൂമിയുടെ പരിവര്‍ത്തനം സംബന്ധിച്ച രേഖകളാണ് കലക്ടര്‍ക്ക് മുമ്പാകെ ഹാജരാക്കേണ്ടത്.
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മൂന്ന് ഇടങ്ങളിലായി നിലം നികത്തി. ഇവയെല്ലാം നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നടപ്പാക്കിയതിന് ശേഷമാണ്. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ചാലിന്റെ ഗതിമാറ്റി. അനുമതിയില്ലാതെ കരിങ്കല്ല് കെട്ടി നിലം ബലപ്പെടുത്തി. മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ഈ കണ്ടെത്തലുകള്‍ റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആലപ്പുഴ കലക്ടര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലുള്ളവയാണ്. ഇത് ഖണ്ഡിക്കാനുള്ള എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് ഇന്ന് ഹാജരാക്കാം. നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് കമ്പനിയുടെ പേരിലല്ലെന്ന് ആദ്യ തെളിവെടുപ്പില്‍ വാട്ടര്‍വേള്‍ഡ് പ്രതിനിധികള്‍ കലക്ടറെ അറിയിച്ചിരുന്നു. പോക്കുവരവ് ചെയ്യാത്തതിനാൽ സാങ്കേതികമായി പരിസരവാസികളുടെ പേരിലാണ് ഭൂമിെയന്ന് പ്രാഥമിക പരിശോധനയിലും വ്യക്തമായിരുന്നു. എന്നാല്‍ ഉടമസ്ഥത സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഭൂമിയുടെ ആധാരം അടക്കമുള്ള കൈമാറ്റ രേഖകള്‍ ഇന്ന് വിശദമായി പരിശോധിക്കും. പ്രദേശവാസികളെയും വിളിച്ചിട്ടുണ്ട്. ആദ്യതെളിവെടുപ്പിന് ശേഷം ഉദ്യോഗസ്ഥ സംഘം പലതവണ ലേക് പാലസില്‍ എത്തി പരിശോധനകള്‍ നടത്തിയിരുന്നു. നെല്‍വയല്‍ നികത്തിയാണ് പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിര്‍മിച്ചതെന്ന് തെളിഞ്ഞാല്‍ ഉടന്‍ കേസെടുക്കാനും കലക്ടര്‍ക്ക് അധികാരമുണ്ട്.