ഇന്ത്യയുടെ ജിഡിപി 5.7 ശതമാനമായി കുറയുന്നത് ഇതാദ്യമായിട്ടല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലരുടെ വിമര്‍ശനം വസ്തുതകളുടെയല്ല വികാരത്തിന്‍റെ അടിസ്ഥാനത്തിലാണ്. നോട്ട് അസാധുവാക്കല്‍ വിജയവും ജിഎസ്ടി ശരിയായ തീരുമാനവുമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒരിക്കല്‍ ദുര്‍ബലമായിരുന്നു. വന്‍ സാമ്പത്തിക വിദഗ്ധരുള്ളപ്പോള്‍ എങ്ങിനെയാണ് അത് സംഭവിച്ചതെന്നും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസ് ഒാഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കവെയാണ് സാമ്പത്തിക തകര്‍ച്ചയില്‍ സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് നരേന്ദ്ര മോദി പ്രതിരോധം തീര്‍ത്തത്. മാന്ദ്യമുണ്ടെന്ന് സമ്മതിച്ച മോദി സാമ്പത്തിക തളര്‍ച്ച മറികടക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്‍റെ ഒരു പാദത്തില്‍ വളര്‍ച്ച കുറയുന്നത് അത്രവലിയ പ്രശ്നമല്ല. മുന്‍സര്‍ക്കാരിന്‍റെ ഭരണകാലത്ത് ജിഡിപി എട്ടുതവണ 5.7 ശതമാനമോ, അതില്‍ താഴെയോ ആയിട്ടുണ്ട്. എന്തിലും ദോഷം മാത്രം പറഞ്ഞുപരത്തിയാലേ നന്നായി ഉറങ്ങാന്‍ കഴിയൂ എന്ന മാനസീകാവയുള്ള ചിലരുണ്ട്. അവരെ ജനം തിരിച്ചറിയണം. രാജ്യം വലിയ പരിഷ്ക്കരണത്തിന്‍റെ പാതയിലാണ്. താന്‍ സാമ്പത്തിക വിദഗ്ധനാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും മോദി പറഞ്ഞു.
കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നോട്ട് നിരോധനം അതിന്‍റെ ഭാഗമായിരുന്നു. നോട്ട് ഉപയോഗം കുറയ്ക്കാനും അതിലൂടെ സാധിച്ചു. 2022 ല്‍ വ്യാജ കമ്പനികൾ പൂര്‍ണമായും ഇല്ലാതാകും. ഇന്ത്യയുടെ സാമ്പത്തിത്തികാടിത്തറ ശക്തമാണ്. പരിഷ്ക്കരണ നടപടികളുമായി മുന്നോട്ടുപോകും. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ രാജ്യത്തിന്‍റെ ഭാവി അട്ടിമറിക്കാന്‍ അനുവദിക്കില്ല. വ്യാപാരികള്‍ അടക്കമുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പരിഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.