കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിന്റ ഭാഗമായി തയാറാക്കിയ പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ അതൃപ്തി. പരാതികൾ പരിഹരിക്കാൻ സംസ്ഥാന നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു. അംഗങ്ങളെ തീരുമാനിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഡൽഹി ചർച്ചകളിൽ പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു.
303 അംഗ പട്ടികയാണ് കെ പി സി സി നേതൃത്വം ഹൈക്കമാൻഡിനു സമർപ്പിച്ചത്. എന്നാൽ എ ഐ ഗ്രൂപ്പുകൾ തമ്മിലുള്ള വീതം വയ്പാണ് നടന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കെ വി തോമസ് ഉൾപ്പെടെയുള്ള എം പിമാർ കേന്ദ്ര നേതൃത്വത്തിന് ഇതു സംബന്ധിച്ച് പരാതി നല്കിയിട്ടുണ്ട്. അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് പി സി ചാക്കോ വിഭാഗത്തിന്റെ ആക്ഷേപം. ചില പേരുകളിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കെ മുരളീധരൻ എം എൽ എ പറഞ്ഞു.
പരാതികളേത്തുടർന്ന് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം എം ഹസൻ, കേരളത്തിലെ എം പിമാർ തുടങ്ങിയവരോട് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശം നല്കി. എന്നാൽ വേങ്ങര തെരഞ്ഞെടുപ്പിനാണ് പ്രാധാന്യമെന്നും ഡൽഹിയിൽ തല്കാലം പോകുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
25 നു മുമ്പ് എ ഐ സി സി അധ്യക്ഷനെ തെരഞ്ഞെടുക്കണം. കെ പി സി സി അംഗങ്ങളുടെ പട്ടിക അന്തിമമായാൽ മാത്രമേ കേരളത്തിൽ നിന്നുള്ള എ ഐ സി സി അംഗങ്ങളെ തെരഞ്ഞെടുക്കാനാകൂ.