അണ്ടർ 17 ലോകകപ്പിനായി കൊച്ചിയിലെത്തിയ ബ്രസീലും സ്പെയിനും പരിശീലനം തുടങ്ങി. യാത്രാ ക്ഷീണമുള്ളതിനാൽ ഉത്തര കൊറിയയും നൈജറും ചൊവ്വാഴ്ചത്തെ പരിശീലനം ഒഴിവാക്കി. ഇന്ന് എല്ലാ ടീമുകളും പരിശീലനത്തിനിറങ്ങും.
ഗ്രൂപ്പ് ഡിയിലെ നാല് ടീമുകളും എത്തിയതോടെ കൊച്ചിയിലെ പരിശീലന മൈതാനങ്ങൾ ഉണർന്നു. ഉച്ചയ്ക്ക് കൊച്ചിയിലെത്തിയ ബ്രസീൽ ടീം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി. വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ പരിശീലനം ഒരു മണിക്കൂറിലേറെ നീണ്ടു. മുഖ്യപരിശീലകൻ നാസിമെന്റോ ലെമോസിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. ബ്രസീലിയൻ ക്ലബായ ഫ്ലെമംഗോ വിട്ടുനൽകാത്തതിനാൽ സൂപ്പർ താരം വിനിസ്യസ് ജൂനിയർ ലോകകപ്പിനെത്തിയിട്ടില്ല. ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലാണ് സ്പെയിന്റെ പരിശീലനം. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് സ്പെയിൻ ടീം നെടുമ്പാശേരിയിൽ ഇറങ്ങിയത്.
ടീമുകളുടെ പരിശീലനവേദിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ ഉത്തരകൊറിയൻ ടീമും നൈജർ ടീമും പരിശീലനം നടത്തിയില്ല. എല്ലാ ടീമുകളും ഇന്ന് പരിശീലനത്തിനിറങ്ങും. ശനിയാഴ്ചയാണ് കൊച്ചിയിലെ ആദ്യമൽസരം. ബ്രസീൽ സ്പെയിനേയും നൈജർ ഉത്തരകൊറിയയേയും നേരിടും. മൽസരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തേ തന്നെ വിറ്റുതീർന്നിരുന്നു. മറ്റു മൽസരങ്ങളുടെ ടിക്കറ്റ് വിൽപന കലൂർ സ്റ്റേഡിയത്തിൽ തുടരുകയാണ്.