നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോര്‍ജ്. ദിലീപിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിക്കാനില്ലെന്നും എ.വി.ജോര്‍ജ് പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചനക്കുറ്റം ആയതിനാല്‍ ഇനി ജയിലില്‍ കഴിയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്നിറങ്ങാന്‍ ഒരുലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ജാമ്യവും നല്‍കണം. പാസ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം അങ്കമാലി മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുനശിപ്പിക്കാനോ ശ്രമിക്കരുതെന്നും വിധിയില്‍ പറയുന്നു. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തുവരുന്നത്.