കൊല്ലം അഞ്ചലില്‍ ബന്ധുവിന്‍റെ പീഡനത്തിന് ഇരയായി ഏഴുവയസുകാരി കൊല്ലപ്പെട്ട കേസില്‍ വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി നാട്ടുകാർ . കുട്ടി മുന്‍പും വീട്ടില്‍ പീഡനത്തിന് ഇരയായെന്നും അത് വീട്ടുകാര്‍ മറച്ചുവച്ചുവെന്നുമാണ് ആരോപണം. നാട്ടുകാര്‍ മുഴുവന്‍ എതിരായതോടെ കുട്ടിയുടെ അമ്മയെയും കുടുംബത്തെയും പൊലീസ് നാട്ടില്‍നിന്ന് മാറ്റി.
അഞ്ചലിൽ ട്യൂഷന് പോയ ഏഴുവയസുകാരിയെ അമ്മയുടെ സഹോദരിയുടെ രണ്ടാം ഭർത്താവ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയ്ക്കു ബന്ധുക്കൾക്കുമെതിരേ പ്രതിഷേധം ശക്തമായതോടെയാണ് കുടുംബത്തെ വീട്ടിൽ നിന്ന് പൊലീസ് മാറ്റിയത്. കുട്ടിമരിച്ച ശേഷവും പ്രതിയായ രാജേഷിനെ തള്ളിപറയാൻ കുടംബം തയാറാകാതിരുന്നതാണ് നാട്ടുകാർ കുടുംബത്തിനെതിരെ തിരിയാൻ ഇടയാക്കിയത്. സംഘർഷത്തിന്റെയും കയ്യേറ്റത്തിന്റെ സാധ്യതകൾ മനസിലാക്കിയ പൊലീസ് കുടുംബത്തെ കിളിമാനൂരിലുള്ള ബന്ധുവീട്ടലേക്ക് മാറ്റുകയായിരുന്നു. കുട്ടി വീട്ടിനുള്ളിൽ നേരേത്ത പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അത് കുടംബം മറച്ചുവെച്ചുവെന്നുമാണ് നാട്ടുകാരുടെ ആരോപണം. മരണത്തിൽ അമ്മയ്ക്കും സഹോദരിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൊല്ലം റൂറലൽ എസ് പിക്ക് പരാതി നൽകി
മൃതദേഹം കുട്ടിയുടെ അമ്മയുടെ വീട്ടില്‍ സംസ്കരിക്കാനും നാട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. അടുത്തുതന്നെയുള്ള അച്ഛന്‍റെ വീട്ടിലാണ് കുട്ടിയെ സംസ്കരിച്ചത്. നാട്ടുകാർ വൈകാരികമായി പ്രതികരിച്ചതിനാൽ സുരക്ഷയുടെ ഭാഗമായാണ് കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയത് എന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ കുടംബത്തിന് പങ്കുണ്ടെന്ന പാരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.