കൊച്ചി ദക്ഷിണനാവികസേന ആസ്ഥാനത്ത് നാവികൻ വെടിയേറ്റു മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള രക്ഷിത് കുമാര്‍ പർമാറാണ് മരിച്ചത്. നാവികന്റെ മരണത്തിൽ സംസ്ഥാന പൊലീസും നാവികസേനയും അന്വേഷണം ആരംഭിച്ചു.
ദക്ഷിണനാവികസേന ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐഎൻഎസ് ജമുനയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കപ്പലിന്റെ കാവൽ ചുമലതയിലുണ്ടായിരുന്ന രക്ഷിത് കുമാർ പർമാറിന്റെ കൈവശം തോക്കുണ്ടായിരുന്നു. ഇതേ തോക്കിൽ നിന്നു തന്നെയാണ് വെടിയേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ അബദ്ധത്തിൽ വെടിയേറ്റതാകാൻ സാധ്യതയുണ്ടെന്നാണ് നാവികസേനയുടെ ഔദ്യോഗിക വിശദീകരണം.
കൊച്ചി ഹാർബർ പൊലീസ് നാവികസേന ആസ്ഥാനത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നാവികന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നാവികസേന പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്ഥാന പൊലീസും അന്വേഷണം നടത്തുന്നുണ്ട്.പോസ്റ്റമോർട്ടത്തിന് ശേഷം രക്ഷിക് കുമാറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.