ജൻമനാടിന്റെ സ്നേഹത്തിലേക്ക് ഫാദർ ടോം മടങ്ങിയെത്തി. ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാലിലിന് ഊഷ്മള സ്വീകരണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ലഭിച്ചത്. എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെയാണ് താൻ മോചിതനായതെന്നും ഉഴുന്നാലിൽ ആവർത്തിച്ചു.
പ്രാർഥനകളുടെയും അനിശ്ചിതത്വത്തിന്റെയും ഒത്തിരി ദിനരാത്രങ്ങൾ കടന്ന് ജൻമനാട്ടിലേക്ക് മടങ്ങിയെത്തിയ ഫാദർ ടോം ഉഴുന്നാലിലിനെ സ്വീകരിക്കാൻ അതികാലത്തേ വിശ്വാസി സമൂഹം നെടുമ്പാശേരിയിൽ എത്തിയിരുന്നു. ഏഴു മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ ഫാദർ ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ നിയുക്തമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ സംഘവുംഫാദർ ടോമിനെ സ്വീകരിക്കാനെത്തി . വെണ്ണല ഡോൺ ബോസ്കോ കൾച്ചറൽ സെന്ററിലായിരുന്നു ഫാദർ ടോം ഉഴുന്നാലിലിന് ആദ്യ സ്വീകരണം. തുടർന്ന് സെന്റ് മേരീസ് കത്തീഡ്രലിൽ എത്തിയ ഫാദർ ടോം ഇവിടെ പ്രാർഥനയിലും പങ്കെടുത്തു.