ചാലക്കുടി കൊലപാതകക്കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യംവിട്ടെന്ന് സംശയം. ജോണിക്ക് ഓസ്ട്രേലിയ, യുഎഇ, തായ്‍ലന്റ് വീസയുണ്ട്. വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നുപേരാണ് പ്രതികളായുള്ളത്.
പരിയാരത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഭൂമിയിടപാടുകാരനായ അങ്കമാലി നായത്തോട് വീരൻപറമ്പിൽ രാജീവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊല നടത്തിയെന്നു സംശയിക്കുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഗൂഢാലോചനയിൽ മൂന്നു പേർ കൂടി പങ്കാളികളാണെന്നു റൂറൽ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.
അതേസമയം, പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടു പോലും നെടുമ്പാശേരി പൊലീസ് അനങ്ങിയില്ലെന്ന് ചാലക്കുടി പരിയാരത്ത് കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നാണ് ആരോപണം. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്‍റിലാണ് അഖിലിന്‍റെ വെളിപ്പെടുത്തല്‍
ചാലക്കുടി പരിയാരത്ത് കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ മകനാണ് അഖില്‍. അച്ഛന്‍ വധിക്കപ്പെടുമെന്ന് ഭയന്ന് പലപ്പോഴായി പൊലീസിന്റെ സഹായം തേടി പോയ മകന്‍. പക്ഷേ, അപ്പോഴൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് നീതി കിട്ടിയില്ലെന്നാണ് പരാതി. കൊച്ചിയിലെ അഭിഭാഷകനായ സി.പി. ഉദയഭാനുവും വസ്തു ബ്രോക്കറായ ജോണിയും വധഭീഷണി മുഴക്കിയെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. പൊലീസ് നീതി നിഷേധിച്ചതോടെ ഹൈക്കോടതിയില്‍ അഭയം തേടി. എന്നിട്ടും, നെടുമ്പാശേരിയിലെ പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നാണ് ആരോപണം.
അതേസമയം, നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നാണ് കുടുംബത്തിന്റെ അഭിപ്രായം. ഗൂഢാലോചന നടത്തിയവരെ കുടുക്കാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. രാജീവിനെ കൊലപ്പെടുത്തിയ നാലു പേരെ ഇന്നു ചാലക്കുടി കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ അങ്കമാലി ചക്കര ജോണിയും രഞ്ജിത് പൈനാടത്തും ഒളിവിലാണ്.