പത്തനംതിട്ട ജില്ലയിലെ ആറുവില്ലേജുകളിലെ 1843 പട്ടയങ്ങൾ റദ്ദാക്കി. റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശ് വിതരണം ചെയ്ത പട്ടയങ്ങൾ നിയമപ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. ഈ ഭൂമി വനഭൂമിയാണന്നും പട്ടയം നൽകാൻ കഴിയില്ലന്നുമുള്ള വനം വകുപ്പിന്റെ ഉത്തരവ് മറികടന്നാണ് 4835 ഏക്കർ സ്ഥലത്തിന് പട്ടയം നൽകിയത്.
സീതത്തോട്, തണ്ണിത്തോട്,ചിറ്റാർ, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിലെ 1843 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് റദ്ദുചെയ്തത്. പട്ടയം നൽകിയ ഭൂമി വനഭൂമിയാണന്ന് വനം വകുപ്പ് ഉറപ്പിച്ചതും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നൽകിയ നടപടി സുപ്രിം കോടതി വിധിയുടെ ലംഘനവുമാണന്ന് കണ്ടതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കാൻ നടപടികൾ സ്വീകരിച്ചത്. ഇത് റിസർവ് വനമായി നിലനിൽക്കുന്നതിനാൽ വനേതര ആവശ്യത്തിന് ഉപയോഗിക്കാൻ നിയമ തടസ്സമുണ്ടന്ന് കാട്ടി തുടർനടപടിക്ക് പത്തനംതിട്ട ജില്ലാ കളക്ടർ ആര്‍.ഗിരിജ ഉത്തരവിട്ടു. കോന്നി തഹസീൽദാർ ടി.ജി.ഗോപകുമാര്‍ പട്ടയങ്ങൾ റദ്ദു ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിയമം ലംഘിച്ച് തയ്യാറാക്കിയ പട്ടയങ്ങൾ പട്ടയമേളയിലൂടെ വിതരണം നടത്തിയപ്പോൾ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്. കുടിയേറ്റക്കാരുടെ മറവിൽ ഒട്ടേറെമത സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പട്ടയം നൽകിയിരുന്നു.