ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിന് മുസ്്ലിംലീഗിന് എതിർപ്പില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഒന്നേകാൽ വർഷത്തിനിടെ മൂന്നാമത്തെ മന്ത്രിയും രാജി വക്കേണ്ട സാഹചര്യമാണ് കേരളത്തിൽ. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് ഉറപ്പുളളതുകൊണ്ടാണ് സർക്കാരിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പു ഫലമെന്ന് പറയാൻ പോലും കോടിയേരി ബാലകൃഷ്ണൻ ധൈര്യം കാട്ടാത്തതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
വേങ്ങര ഉപതരിഞ്ഞെടുപ്പിനിടയിലും ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന ബി.ഡി.ജെ.എസ് ആദ്യനിലപാട് തിരുത്തുന്ന സാഹചര്യം യു.ഡി.എഫിനുളളിൽ വിശദമായ ചർച്ച ചെയ്യേണ്ടതുണ്ട്. ബി.ഡി.ജെ.എസുമായുളള ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വമാണ് മുൻകയ്യെടുക്കേണ്ടത്. ബി.ഡി.ജെ.എസിനെ യു.ഡി.എഫ് പാളയത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ മുസ്്ലിംലീഗിന് എതിർപ്പുണ്ടാവില്ല.
സംസ്ഥാന സർക്കാർ ഭരണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും വിശ്വാസം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടതു നേതാക്കളുടെ ആത്മവിശ്വാസമില്ലായ്മ പ്രകടമാണന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് എതിരെയുളള നിഷേധവോട്ട് കെ.എൻ. എ ഖാദറിന് മുന്നേറ്റമുണ്ടാക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.