കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ സമവായം വേണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പൻ.
ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും നാച്ചിയപ്പന്‍ അറിയിച്ചു.എന്നാല്‍ സമവായം വേണമെന്നാണ് പാര്‍ട്ടിയിലെ പൊതുധാരണയെന്നും വാശിയേറിയ മൽസരം നടത്താനുള്ള ആരോഗ്യം പാർട്ടിക്ക് ഇപ്പോള്‍ ഇല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പ്രതികരിച്ചു. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാനം ഇളവ് ചോദിക്കുമെന്നും ഹസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
സംഘടനതിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പൻ ഇന്ന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും. കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചർച്ചയിൽ, അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിലും അഭിപ്രായം ആരായും. അതേസമയം സമവായത്തിനാണ് മുൻതൂക്കമെന്നും വാശിയേറിയ മൽസരം നടത്താനുള്ള ആരോഗ്യം പാർട്ടിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു.
കേരളത്തിലെ സംഘടനതിരഞ്ഞെടുപ്പിന് വേഗം പോരെന്ന ഹൈക്കമാൻഡ് വിമർശനങ്ങൾക്കിടെയാണ് ചർച്ച. സമവായത്തിന്റ പേരിൽ സ്ഥാനങ്ങൾ വീതം വയ്ക്കാനുള്ള ഗ്രൂപ്പ് നേതൃത്വങ്ങളുടെ നീക്കത്തിനെതിരെയും എതിർപ്പുയർന്നിരുന്നു. അതുകൊണ്ടുതന്നെ ഹൈക്കമാൻഡിന്റ കൃത്യമായ നിർദേശങ്ങളോടെയാണ് റിട്ടേണിങ് ഒാഫീസർ സുദർശൻ നാച്ചിയപ്പന്റ വരവ്. ഗ്രൂപ്പിന്റ പേരിൽ ആളുകളെ തിരുകികയറ്റാനുള്ള നീക്കം അനുവദിക്കില്ല. ജംബോകമ്മിറ്റികൾ ഒഴിവാക്കണമെന്നകാര്യത്തിലും ഹൈക്കമാൻഡ് കർശന നിലപാടെടുക്കും. തിരഞ്ഞെടുപ്പിലൂടെയെ ഭാരവാഹികളെ നിശ്ചയിക്കാവു എന്നനിലപാടിലാണ് ഉമ്മൻചാണ്ടിയിപ്പോഴും. എന്നാൽ പാർട്ടിയിലെ പൊതുവികാരം ഇതല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റ പറയുന്നു.
അധ്യക്ഷപദം എ ഗ്രൂപ്പിന് നൽകുന്നതിനെ എതിർക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഡൽഹിയിൽ നിന്നുള്ള നേതാക്കളെ കെട്ടിയിറക്കുന്നതിലുള്ള എതിർപ്പ് എ ഗ്രൂപ്പ് അറിയിക്കും. ഡി.സി.സി പ്രസിഡന്റുമാർ, കെ.പി.സി.സി ഭാരവാഹികൾ, എം,പിമാർ, എം.എൽ.എമാർ, പോഷകസംഘടന ഭാരവാഹികൾ എന്നിവരുമായാണ് റിട്ടേണിങ് ഒാഫീസർ ചർച്ച നടത്തുക