യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോക്ടര്‍ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്ഷണം സ്വീകരിച്ച് എത്തുന്ന ഷെയ്ഖ് സുല്‍ത്താന് ചൊവ്വാഴ്ച കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സമ്മാനിക്കും.
ഞായറാഴ്ച വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന ഷെയ്ഖ് സുല്‍ത്താന്‍ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് സെക്രട്ടേറിയറ്റിൽ മന്ത്രിസഭാംഗങ്ങളുമായും തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവവുമായും ചര്‍ച്ച നടത്തും. ഷാർജ ഭരണാധികാരിയുടെ ബഹുമാനാർഥം ഗവർണർ ഉച്ചവിരുന്ന് നൽകും.
വൈകിട്ട് ആറരയ്ക്ക് കോവളം ഹോട്ടല്‍ ലീലയില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയിലും ഷെയ്ഖ് സുല്‍ത്താന്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് ക്ലിഫ് ഹൌസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ഷെയ്ഖ് സുല്‍ത്താന് പതിനൊന്നിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങില്‍ കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് സമ്മാനിക്കും. ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞ ശേഷം വൈകിട്ട് മടങ്ങും. ഷാർജയിലെ ഉന്നത ഭരണനേതൃത്വത്തിനൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് വെ.എ.റഹീം സംഘത്തിലുണ്ട്.